വെട്ടുകത്തികളുമായി കൊള്ളയടിക്കാന്‍ എത്തി; കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും ഉപയോഗിച്ച് തുരത്തി ഓടിച്ച് ദമ്പതിമാര്‍

വെട്ടുകത്തികളുമായി കൊള്ളയടിക്കാന്‍ എത്തിയ കള്ളന്മാരെയാണ് ദമ്പതിമാര്‍ ചേര്‍ന്ന് ധീരമായി നേരിട്ടത്

ചെന്നൈ: വീട്ടില്‍ മോഷണത്തിനായി എത്തിയ രണ്ട് കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും ഉപയോഗിച്ച് തുരത്തിയോടിച്ച് വയോധിക ദമ്പതിമാര്‍. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിയില്‍ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വെട്ടുകത്തികളുമായി കൊള്ളയടിക്കാന്‍ എത്തിയ കള്ളന്മാരെയാണ് ദമ്പതിമാര്‍ ചേര്‍ന്ന് ധീരമായി നേരിട്ടത്.

ഷണ്മുഖവേല്‍ എന്ന 70കാരന്റെയും 65കാരിയായ ഭാര്യ സെന്താമരൈയുടെയും ഫാം ഹൗസിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായാണ് കള്ളന്മാര്‍ വീട്ടില്‍ മോഷണത്തിനായി എത്തിയത്. വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഷണ്മുഖവേലിന്റെ പിന്നിലൂടെ എത്തിയ കള്ളന്മാരില്‍ ഒരാള്‍ ഇയാളുടെ കഴുത്തില്‍ തുണിയിട്ട് മുറുക്കി. ശ്വാസം കിട്ടാതെ പിടയുന്ന ഷണ്‍മുഖവേലിന്റെ ശബ്ദം കേട്ട് പുറത്തെത്തിയ ഭാര്യ സെന്താമര നിലത്ത് കിടന്നിരുന്ന ചെരുപ്പെടുത്ത് കവര്‍ച്ചക്കാര്‍ക്ക് മേല്‍ വലിച്ചെറിഞ്ഞു.

കള്ളന്റെ പിടിയില്‍നിന്ന് ഷണ്മുഖവേല്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ആക്രമിക്കാന്‍ വരികയായിരുന്ന കള്ളന്മാരെ ഇയാളും ഭാര്യയും ചേര്‍ന്ന് കസേര കൊണ്ട് ആക്രമിച്ചു. ഇതിനിടെ അക്രമകാരികളായ കള്ളന്മാര്‍ സെന്താമരൈയുടെ 33 ഗ്രാമിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു സംഭവത്തില്‍ സെന്താമരൈയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Exit mobile version