വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ച് കൈ വെട്ടിമാറ്റി; മുടി മുറിച്ചു; അക്രമം പത്തനംതിട്ടയില്‍

പത്തനംതിട്ട: വിവാഹമോചന കേസ് തീര്‍പ്പാകുന്നതിന് മുന്‍പ് ഭാര്യയെ ക്രൂരമായി ആക്രമിച്ച് ഭര്‍ത്താവ്. വിവാഹ മോചന കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. പറയന്‍കോട് ചാവടിമലയില്‍ വിദ്യയുടെ കൈ ആണ് ഭര്‍ത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. ഇയാള്‍ പിന്നീട് ഒളിവില്‍ പോയി എന്ന് ബന്ധുക്കള്‍ പറയുന്നു.

കുറച്ചുനാളായി കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ വിദ്യയെ ഭര്‍ത്താവ് ആക്രമിച്ചത്. കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് വിദ്യയെ സന്തോഷ് വെട്ടി പരിക്ക് ഏല്‍പ്പിച്ചത്.

വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റുതൂങ്ങി. വിദ്യയുടെ മുടിയും മുറിച്ചിട്ടുണ്ട്. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. വടിവാളുപയോഗിച്ച് വിജയന്റെ പുറത്ത് സന്തോഷ് പരിക്കേല്‍പ്പിച്ചു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെട്ടു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

also read- 20 വർഷം പഴക്കമുള്ള സ്‌കൂട്ടറിൽ 72കാരിയായ അമ്മയെയും കൂട്ടി മകന്റെ ലോകം ചുറ്റൽ; ഇതുവരെ കണ്ടത് 4 രാജ്യങ്ങൾ! ഇപ്പോൾ കണ്ണനെ കാണാൻ ഗുരുവായൂരിൽ
ഏതാനും ദിവസങ്ങളായി വിദ്യയെ ആക്രമിക്കാന്‍ സന്തോഷ് പദ്ധതിയിട്ടിരുന്നുവെന്നാണ് സൂചനയെന്ന് പോലീസ് അറിയിച്ചു.

Exit mobile version