വാക്‌സിന്‍ എടുക്കാന്‍ ചെരുപ്പ് അഴിക്കണോ? സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇരട്ട നയമോ; ആരോഗ്യ മന്ത്രിയ്ക്ക് തുറന്ന കത്തെഴുതി യുവാവ്

മലപ്പുറം: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ ചെരുപ്പ് അഴിച്ചു വെയ്ക്കണോ.. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് തുറന്ന കത്തെഴുതി യുവാവ്. ചെമ്മാട് കളിയാട്ടമുക്ക് സ്വദേശിയായ ഷബീര്‍ ആണ് ആരോഗ്യ മന്ത്രിയ്ക്ക് ഫേസ്ബുക്കില്‍ തുറന്ന കത്തെഴുതിയിരിക്കുന്നത്.

വാക്‌സിന്‍ എടുക്കാന്‍ കളിയാട്ടമുക്ക് പിഎച്ച്‌സിയില്‍ എത്തിയപ്പോള്‍ അരോഗ്യ പ്രവര്‍ത്തകര്‍ ചെരുപ്പ് അഴിച്ചു വെയ്ക്കാന്‍ നിര്‍ബന്ധിച്ചെന്നും എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചെരുപ്പ് ധരിച്ചാണ് അകത്തിരിക്കുന്നതെന്നും യുവാവ് പറയുന്നു. ആ സ്ഥലത്തേക്കാണ് സാധാരണ മനുഷ്യര്‍ നഗ്നപാദരായ് കടന്നു ചെല്ലുന്നത്.

അതിന്റെ അപകടം ആരോഗ്യ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ അവര്‍ തിരുത്താന്‍ തയ്യാറായില്ല. പാദ രക്ഷകള്‍ ഇടുന്നതല്ലേ എല്ലാവരുടെയും രക്ഷയ്ക്ക് നല്ലതെന്നും യുവാവ് ചോദിക്കുന്നത്. സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇരട്ട നയമാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

‘ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിലേക്ക്,

ഞാൻ ഇന്ന് വാക്സിനെടുക്കാൻ കളിയാട്ടമുക്ക് പി എച്ച് സി യിൽ ചെന്നു.
അവിടെയുള്ള ആരോഗ്യ പ്രവർത്തകർ പാദരക്ഷ(ചെരുപ്പ്) പുറത്ത് അഴിച്ചു വെക്കാൻ നിർബന്ധിച്ചു.
ഞാൻ സമ്മതിച്ചില്ല.
ഒരുപാട് സാധാരണക്കാർ ചെരുപ്പ് അഴിച്ച് നഗ്നപാദരായി ആശുപത്രിയിലേക്ക് കയറുന്നു.
എന്നാൽ ഈ ആരോഗ്യ പ്രവർത്തകർ പുറത്ത് ഉപയോഗിച്ച ചെരുപ്പ് തന്നെയാണ് അകത്തും ഉപയോഗിക്കുന്നത്.
ആ സ്ഥലത്തേക്കാണ് സാധാരണ മനുഷ്യർ നഗ്നപാദരായ് കടന്നു ചെല്ലുന്നത്.
അതിന്റെ അപകടം ആരോഗ്യ പ്രവർത്തകരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അവർ തിരുത്താൻ തയ്യാറായില്ല.
പാദ രക്ഷകൾ ഇടുന്നതല്ലേ എല്ലാവരുടെയും രക്ഷക്ക് നല്ലത്.
പലരുടെയും ശരീരത്തിൽ ഉള്ള രോഗാണുക്കൾ, സ്രവങ്ങൾ,വിയർപ്പ് ഒക്കെ മറ്റുള്ളവരുടെ കാലുകളിലേക്ക് പടരാൻ അല്ലെ നഗ്നപാദരായി ആശുപത്രിയിൽ കയറുന്നതിന് കാരണമാകൂ.
ചെരുപ്പ് ഇട്ടാൽ അകത്ത് പറ്റുന്ന മണ്ണ് പോലും ശരീരവുമായി നേരിട്ട് ബന്ധം വരുന്നില്ലല്ലോ.
ഐസിയു,ഓപ്പറേഷൻ തിയേറ്റർ ഒക്കെ പോലെ ക്ലോസ്ഡ് ആയ, ലിമിറ്റഡ് എൻട്രി ഉള്ള, സാനിറ്റൈസ്ഡ് പരിസരം അല്ലലോ വാക്സിനെഷൻ റൂമും,ആശുപത്രി നിലവും.
വാക്‌സിൻ എടുക്കാൻ ചെരുപ്പ് ഊരി വരുന്നതിന് തൊട്ട് മുൻപേ ആളുകൾ എവിടെ പോയെന്നോ എന്ത് ചെയ്തെന്നോ നമുക്ക് അറിയില്ലല്ലോ..
അതുകൊണ്ട് അപകടരമായ ഈ അനാരോഗ്യ പ്രവണത തിരുത്താൻ ആരോഗ്യ പ്രവർത്തകർക്ക് താങ്കൾ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെടുന്നു’.

Exit mobile version