സ്വരാജ് വിജയിച്ചാൽ അയ്യപ്പന്റെ തോൽവിയെന്ന് പ്രചരിപ്പിച്ചു; വോട്ടേഴ്‌സ് സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം അച്ചടിച്ചു; കെ ബാബുവിന്റെ ജയം അസാധുവാക്കണം; ഹൈക്കോടതിയെ സമീപിച്ച് എം സ്വരാജ്

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിന്റെ ജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിർസ്ഥാനാർത്ഥി എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. മുൻമന്ത്രി കൂടിയായ കെ ബാബു തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വരാജ് ഹർജി നൽകിയിരിക്കുന്നത്.

കെ ബാബു ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടഭ്യർത്ഥന നടത്തിയെന്നും തെരഞ്ഞെടുപ്പ് സമയത്തെ വോട്ടേർസ് സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രമുപയോഗിച്ചെന്നും ഹർജിയിൽ പറയുന്നു. യ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തിൽ വിതരണം ചെയ്തു. സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തിയെന്നും ഹർജിയിൽ സ്വരാജ് വിശദീകരിക്കുന്നു.

എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്റെ തോൽവി ആണെന്നാണ് ബാബു പ്രചരണം നടത്തിയത്. ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നും ഹർജിയിൽ ആരോപിക്കുന്നു. ബാബു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ, പികെ വർഗീസ് എന്നിവരാണ് സ്വരാജിനായി കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

Exit mobile version