ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതി ബിഹാര്‍ സ്വദേശി

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയയാളെ തിരിച്ചറിഞ്ഞു. അന്തര്‍ സംസ്ഥാന മോഷ്ടാവ് ബിഹാര്‍ സ്വദേശി ഇര്‍ഫാനാണ് കവര്‍ച്ച നടത്തിയതെന്ന് വ്യക്തമായി.

ആന്ധ്രാ പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. റോബിന്‍ഹുഡ് ഉജാല എന്ന പേരിലാണ് ബിഹാറില്‍ പ്രതി അറിയപ്പെടുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഏപ്രില്‍ 14-നാണ് ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറിലെ വീട്ടില്‍ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് മോഷണം പോയത്.

മോഷ്ടാവിന്റെ ചിത്രം രണ്ടു ദിവസം മുമ്പ് പോലീസ് പുറത്തുവിട്ടിരുന്നു. വീട്ടിലെ സിസിടിവി ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വലത് തോളില്‍ ടാറ്റു പതിച്ച വ്യക്തിയാണ് മോഷണം നടത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. ജ്വല്ലറി ജീവനക്കാരെയും മുന്‍ ജീവനക്കാരെയും വീട്ടില്‍ ജോലി ചെയ്യുന്നവരെയുമെല്ലാം പോലീസ് ചോദ്യംചെയ്തിരുന്നു.

Exit mobile version