പഞ്ചസാര, മുളകുപൊടി, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങള്‍, ഓണത്തിന് സൗജന്യ പലവ്യഞ്ജന കിറ്റ്, വെള്ള, നീല കാര്‍ഡുകള്‍ക്ക് 15 രൂപയ്ക്ക് അധിക അരി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കാലത്ത് സൗജന്യ പലവ്യഞ്ജന കിറ്റ് നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുന്‍ഗണനേതര വിഭാഗത്തില്‍ വരുന്ന നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യ പലവ്യഞ്ജന കിറ്റില്‍ 11 ഇനങ്ങളാണ് ഉണ്ടാവുക. അടുത്ത മാസം അവസാനമാകും കിറ്റ് വിതരണം ചെയ്യുക. ഏകദേശം 450 കോടി രൂപയാണ് ഇതിനായി ചെലവു കണക്കാക്കുന്നത്. 88 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനകിറ്റ് ലഭിക്കും.

ഒരു കിലോ പഞ്ചസാര, അര കിലോ വന്‍പയര്‍/ചെറുപയര്‍, ശര്‍ക്കര ഒരു കിലോ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി എന്നിവ 100 ഗ്രാം വീതം, വെളിച്ചെണ്ണ 500 മില്ലി ലീറ്റര്‍/ സൂര്യകാന്തി എണ്ണ 1 ലീറ്റര്‍, പപ്പടം ഒരു പായ്ക്കറ്റ് (12 എണ്ണം), സേമിയ/ പാലട ഒരു പായ്ക്കറ്റ്, ഗോതമ്പ് നുറുക്ക് ഒരു കിലോഗ്രാം എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.

കടല്‍ക്ഷോഭം ബാധിച്ചതും കണ്ടെയ്‌ന്മെന്റ് സോണുകളുമായ പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു 11 ഇന പലവ്യഞ്ജന കിറ്റും പച്ചക്കറി കിറ്റും ഉടന്‍ വിതരണം ചെയ്യും. കൂടാതെ മുന്‍ഗണനേതര വിഭാഗത്തില്‍ വരുന്ന നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവിലുള്ള റേഷന്‍ വിഹിതത്തിനു പുറമേ അടുത്ത മാസം കിലോയ്ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്കും.

Exit mobile version