രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ 133 കോടി ജനങ്ങള്‍ക്ക് അവശേഷിക്കുന്ന വിശ്വാസത്തെയാണ് ഒരു രാജ്യസഭാ സീറ്റിന് വേണ്ടി ഗൊഗോയി വിറ്റത്; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍

പാലക്കാട്: ഒരു രാജ്യസഭാ സീറ്റിന് വേണ്ടി ഗൊഗോയി വിറ്റത് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ 133 കോടി ജനങ്ങള്‍ക്ക് അവശേഷിക്കുന്ന വിശ്വാസത്തെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ ഷാഫി പറമ്പില്‍. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാംഗത്വത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

ഫേസ്ബുക്കിലൂടെയായിരുന്നു ഷാഫി പറമ്പില്‍ രഞ്ജന്‍ ഗൊഗോയിയെ വിമര്‍ശിച്ചത്. ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ എപ്പോഴും ഒരു പ്രതിഫലം ഉണ്ടായിരിക്കണം എന്നത് ഒരു അടിസ്ഥാന തത്വമാണ്; അതായത് വിലമതിക്കപ്പെട്ട എന്തിനോ പകരം മറ്റെന്തിന്റെയോ കൈമാറ്റം എന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഴിമതി കേസില്‍ വിധി പറയേണ്ട കോടതി പ്രധാനമന്ത്രിയുടെ വക്കാലത്തെടുത്തപ്പോ, കുതിരക്കച്ചവടത്തില്‍ ഇടനിലക്കാരനെപ്പോലെ കോടതി പെരുമാറിയപ്പോ മോഡി വിജയിച്ചിരുന്നു. പക്ഷെ നീതിയും നീതിപീഠവും നീതി ആഗ്രഹിച്ചവരും പരാജയപ്പെട്ടുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ എപ്പോഴും ഒരു പ്രതിഫലം ഉണ്ടായിരിക്കണം എന്നത് ഒരു അടിസ്ഥാന തത്വമാണ്; അതായത് വിലമതിക്കപ്പെട്ട എന്തിനോ പകരം മറ്റെന്തിന്റെയോ കൈമാറ്റം. പൊതു നിയമത്തില്‍, തുല്യവസ്തു എന്ന് പരിഭാഷപ്പെടുത്താവുന്ന ക്വിഡ് പ്രോ ക്വോ (Quid pro quo )
സൂചിപ്പിക്കുന്നത് ഒരു കൈമാറ്റത്തിന്റെ ഔചിത്യമോ നീതിയുക്തതയോ ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തില്‍ മൂല്യമുള്ള എന്തിനോ പകരമായി അല്ലെങ്കില്‍ പ്രത്യുപകാരമായി ഒരു വസ്തുവോ സേവനമോ വ്യാപാരം (കച്ചവടം) ചെയ്യപ്പെട്ടു.
ഒരു രാജ്യസഭാ സീറ്റിന് വേണ്ടി (ഉള്‍പ്പടെയുള്ള ആനുകൂല്ല്യങ്ങള്‍ക്കായി) ഗൊഗോയി വിറ്റത് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ 133 കോടി ജനങ്ങള്‍ക്ക് അവശേഷിക്കുന്ന വിശ്വാസത്തെയാണ്. ദീപക്ക് മിശ്രയുടെ കാലത്തെ ചാഞ്ചല്ല്യത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നവരില് ഒരാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവുമ്പോള്‍ ഒരു വില്‍പ്പന ചരക്കാവുന്ന സാഹചര്യം ഉണ്ടാവുമെന്ന് കരുതിയവര്‍ കുറവായിരിക്കും. അത് ഉണ്ടാക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു എന്ന് പിന്നീടുള്ള പല വിധികളും നമ്മളോട് പറയാതെ പറഞ്ഞ് കൊണ്ടേയിരുന്നു.
മോദി രാജ്യസഭാ സീറ്റുള്‍പ്പടെയുള്ള വാഗ്ദാനം കൊണ്ട് (ഒരു പക്ഷെ ചില ഭീഷണികള്‍ കൊണ്ടും) വാങ്ങിയ വിധികള് ഭരണഘടനയുടെ മൂല്യങ്ങളെ ലോജിക്കില്ലാതെ വെല്ലുവിളിക്കുന്നവയായപ്പോ, അഴിമതി കേസില്‍ വിധി പറയേണ്ട കോടതി പ്രധാനമന്ത്രിയുടെ വക്കാലത്തെടുത്തപ്പോ, കുതിരക്കച്ചവടത്തില്‍ ഇടനിലക്കാരനെപ്പോലെ കോടതി പെരുമാറിയപ്പോ മോദി വിജയിച്ചിരുന്നു. പക്ഷെ നീതിയും നീതിപീഠവും നീതി ആഗ്രഹിച്ചവരും പരാജയപ്പെട്ടു.
താന് പ്രസ്താവിച്ച വിധികള്‍ കൊണ്ട് വരിക്കേണ്ടി വന്നത് മരണമാണെങ്കില്‍ പോലും ജസ്റ്റിസ് ലോയയുടെ ധീരതക്കും നീതി ബോധത്തിനും ഇന്നും മരണമില്ല. പക്ഷെ ഇവിടെ ഓരോ വിധിയിലും മരണം സംഭവിച്ച് കൊണ്ടേയിരിക്കുകയായിരുന്നു..വിധിച്ചയാളുടെ നീതി ബോധത്തിന്റെ ഭരണഘടനയുടെ..ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തിലൂടെ ഒരു കാര്യം വ്യക്തമാണ് ..something was for something ……..

പോലീസ്, ദേശീയ അന്വേഷണ ഏജന്‍സികള്‍, പട്ടാള മേധാവി, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഗവര്‍ണ്ണമാര്‍, ഒരു വേള പ്രസിഡന്റ് ഓഫ് ഇന്ത്യ, പിന്നെ ദേശീയ മാധ്യമങ്ങള്, ഒടുവില്‍ ഇപ്പോള്‍ പരമോന്നത നീതി പീഠം ..വിധേയരുടെ , അടിമത്വത്തില്‍ ചുമതല മറന്ന് മോദി -ഷാ കൂട്ടുകെട്ടിന്റെ ഭൃത്യരാവാന്‍ മത്സരിക്കുന്നവരുടെ പട്ടിക നീളുമ്പോള്‍ ജനതയുടേതല്ലാതെ മറ്റൊരു പ്രതിരോധമില്ല ..

Exit mobile version