തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

എല്‍സിയുടെ 44 വയസുള്ള മകന്‍ ജോര്‍ജ്ജ് മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.

തൃശ്ശൂര്‍: മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ വരന്തരപ്പിള്ളിയിലാണ് സംഭവം. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി ആണ് മരിച്ചത്. 75 വയസ്സായിരുന്നു.

എല്‍സിയുടെ 44 വയസുള്ള മകന്‍ ജോര്‍ജ്ജ് മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ ഏഴ് മണിയോടെ അയല്‍വാസികളാണ് സംഭവം പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ജോര്‍ജ്ജ് അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.

സംഭവം നടക്കുമ്പോള്‍ ജോര്‍ജും എല്‍സിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. നിരന്തരം വീട്ടില്‍ കലഹം ഉണ്ടാകാറുള്ളതായി അയല്‍വാസികള്‍ പറയുന്നു. കഞ്ചാവിന് അടിമയായ ഇയാള്‍ വരന്തരപ്പിള്ളിയില്‍ എസ്‌ഐ ആയിരുന്ന തോമസിനെ വെട്ടിയ കേസിലും പ്രതിയാണ്.

ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് സ്ഥലത്തെത്തി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എല്‍സിക്ക് ഒരു മകള്‍ കൂടിയുണ്ട്.

Exit mobile version