കൊല്ലം തുളസിയുടെ ആറ് ലക്ഷം തട്ടിയെടുത്തു; തലസ്ഥാനത്ത് യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയുടെ പക്കല്‍നിന്നും ആറ് ലക്ഷം രൂപ തട്ടിയ കേസില്‍ യുവമോര്‍ച്ച നേതാവ് പിടിയില്‍. യുവമോര്‍ച്ച തിരുവനന്തപുരം മുന്‍ ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം തുളസിയ്ക്ക് ഇയാള്‍ ആറ് ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്‍കി. ഈ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് തുളസി പരാതിയുമായി പോലീസിനെ സമീപിച്ചത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.

പണം തിരിച്ചുകിട്ടാത്തത് സംബന്ധിച്ച് കൊല്ലം തുളസി ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയുന്നതായാണ് സൂചന. ഇതില്‍ നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം പോലീസിനെ സമീപിച്ചത്. ശബരിമല സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്ന കൊല്ലം തുളസി ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇത്തരമൊരാളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നതാണ് യുവമോര്‍ച്ച നേതാവിന്റെ നടപടിയെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കൊല്ലം തുളസിയുടെ പക്കല്‍നിന്നും പലപ്പോഴായി വാങ്ങിയ ആറ് ലക്ഷം രൂപയില്‍ ഒരുലക്ഷം രൂപ ഇതിനോടകം തിരികെ നല്‍കിയെന്നും ബാക്കി തുക നാലുമാസത്തിനുള്ളില്‍ തിരിച്ചു നല്‍കുമെന്ന് വ്യവസ്ഥയായെന്നും പ്രശോഭ് പറഞ്ഞു. താനും കൊല്ലം തുളസിയും നല്ല സുഹൃത്തുക്കളാണെന്നും താനുകൂടി മുന്‍കൈയ്യെടുത്താണ് അദ്ദേഹത്തെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും പ്രശോഭ് പറഞ്ഞു.

അഞ്ച് ലക്ഷം രൂപയ്ക്ക് ചെക്ക് നല്കിയിരുന്നു. അത് മാറാന്‍ താമസിച്ചതാകും മടങ്ങാന്‍ കാരണം. ബിജെപിയിലെ ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ തനിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നുവരാന്‍ കാരണം. ബിജെപി തമ്പാനൂര്‍ ഏരിയകമ്മിറ്റി നേതാക്കളാണ് ഇതിന് പിന്നിലെന്നും പ്രശോഭ് ആരോപിച്ചു.
ഇക്കാര്യം സമകാലിക മലയാളം ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version