പത്തനംതിട്ട: അനധികൃതമായി വൻ തുക നിക്ഷേപം സ്വീകരിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി. പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ച ജി ആന്‍ഡ് ജി ഫിനാന്‍സ് എന്ന സ്ഥാപനമാണ് പൂട്ടിയത്.
100 കോടിയിലേറെ രൂപ നിക്ഷേപകര്‍ക്ക് തിരികെ കിട്ടാനുണ്ടെന്നാണ് വിവരം. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു തുടങ്ങി.
ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്‌സിന്റെ നടത്തിപ്പുകാരായ തെള്ളിയൂര്‍ ശ്രീരാമസദനത്തില്‍ ഡി. ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു വി.നായര്‍, മകന്‍ ഗോവിന്ദ് ജി.നായര്‍, മരുമകള്‍ ലക്ഷ്മി എന്നിവരുടെ പേരിലാണ് കേസ്.
വെള്ളിയാഴ്ച വരെ 124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അമിതപലിശ വാഗ്ദാനം ചെയ്താണ് വ്യാപകമായി നിക്ഷേപം സ്വീകരിച്ചതെന്നാന് റിപ്പോർട്ടുകൾ.
പുല്ലാട് ഹെഡ്ഓഫീസും മറ്റ് ബ്രാഞ്ചുകളും അടച്ചിട്ടനിലയിലാണ്. സ്വര്‍ണപ്പണയ ഇടപാടും ജി ആന്‍ഡ് ജി ഫൈനാന്‍സിയേഴ്‌സില്‍ നടന്നിരുന്നു. പണയമായി ലഭിച്ച സ്വര്‍ണം ദേശസാത്കൃത ബാങ്കുകളില്‍ പണയം വെച്ചിരിക്കുകയാണ്.