അമ്മയുടെ ഫോണില്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെടുത്തി: ഭയന്ന് 18കാരന്‍ ജീവനൊടുക്കി

മുംബൈ: അമ്മയുടെ ഫോണില്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതിനിടെ തുടര്‍ന്ന് 18കാരന്‍ ജീവനൊടുക്കി. മുംബൈയിലെ നാല സൊപാരയിലാണ് സംഭവം. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ വിദ്യാര്‍ഥി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തു.

അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണില്‍ വന്നതോടെ ഭയന്ന് വിദ്യാര്‍ഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. പുറത്തുപോയ അമ്മ അകത്തുവന്നപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന് കിടക്കുന്ന വിദ്യാര്‍ഥിയെയാണ് കണ്ടത്. ഉടന്‍ തന്നെ അയല്‍ക്കാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

മകന്റെ മരണ ശേഷവും പണം നഷ്ടപ്പെട്ടതിനേക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ആത്മഹത്യയാണ് എന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പുകള്‍ തിരഞ്ഞെങ്കിലും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്.

സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍ നഷ്ടപ്പെട്ട തുക തിരിച്ചെടുക്കാമായിരുന്നെന്ന് പോലീസ് പറഞ്ഞു. സമാനമായ അനേകം കേസുകള്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുകയും പല കേസുകളിലും മുഴുവന്‍ തുകയും തന്നെ തിരിച്ചുപിടിക്കാനും സാധിച്ചിരുന്നു.

Exit mobile version