കൊല്ലം തുളസിയെ പറ്റിച്ച് 22 ലക്ഷം തട്ടിയെടുത്ത് മുങ്ങി: രണ്ട് വര്‍ഷത്തിന് ശേഷം അച്ഛനും മകനും പിടിയില്‍

തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയെ പറ്റിച്ച് ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടിയെടുത്ത അച്ഛനും മകനും പിടിയില്‍. പണംപെരുപ്പിക്കല്‍ വാഗ്ദാനത്തില്‍ കുടുക്കിയാണ് താരത്തിന്റേതില്‍ നിന്നും പണം തട്ടിയെടുത്തത്.

വട്ടിയൂര്‍ക്കാവ് സ്വദേശികളായ സന്തോഷ് കുമാറും മകന്‍ ദീപക്കും ചേര്‍ന്ന് തുടങ്ങിയ ജി ക്യാപ്പിറ്റല്‍ എന്ന ധനകാര്യ സ്ഥാപനമായിരുന്നു തട്ടിപ്പ് നടത്തിയത്. രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടിയതോടെ കൂടുതല്‍ പേര്‍ പരാതികളുമായി എത്തി.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ ദിവസവും മുന്നൂറ് രൂപ വീതം പലിശ നല്‍കും. 22 ലക്ഷം ഇട്ടാല്‍ ദിവസവും കിട്ടുന്നത് ആറായിരത്തി തൊള്ളായിരം രൂപ. പണം ഇരട്ടിപ്പിക്കലിന്റെ ഈ വാഗ്ദാനമാണ് കൊല്ലം തുളസിയെയും കുടുക്കിയത്.

ആദ്യമൊക്കെ പലിശ കൃത്യമായി നല്‍കിയ ശേഷം ഒരു സുപ്രഭാതത്തില്‍ അച്ഛനും മകനും മുങ്ങി. രണ്ട് വര്‍ഷത്തോളം കേസിന് പുറകെ നടന്നു. ഡല്‍ഹിയില്‍ നിന്നാണ് അച്ഛനെയും മകനെയും തിരുവനന്തപുരം മ്യൂസിയം പോലീസ് പിടികൂടിയത്. പ്രതികളെ സ്റ്റേഷനിലെത്തി കണ്ട കൊല്ലം തുളസി പണം തിരികെ ചോദിച്ചെങ്കിലും നയാപൈസ കൈയ്യിലില്ലെന്നായിരുന്നു പ്രതികള്‍ നല്‍കിയ മറുപടി.

Exit mobile version