വോട്ടെണ്ണലിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി:സുരക്ഷയ്ക്ക് കേന്ദ്രസേന, കേരള പോലീസിന് പ്രവേശനമില്ല

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ കേന്ദ്രസേനയ്ക്ക്. കേന്ദ്രത്തില്‍ കേരള പോലീസിനും സ്‌പെഷല്‍ ബ്രാഞ്ചിനും പ്രവേശമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേന്ദ്രസേനക്ക് മാത്രമായിരിക്കും പ്രവേശനം.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അധികമായി 140 റിട്ടേണിങ് ഓഫീസര്‍മാരെ കൂടി ഡ്യൂട്ടിക്കായി നിയോഗിച്ചു. ഇവിഎം വോട്ടും വിവിപാറ്റ് കണക്കും തമ്മില്‍ വ്യത്യാസമുണ്ടായാല്‍ വിവിപാറ്റ് കണക്ക് അന്തിമമായിരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

രാജ്യത്തെ ജനവിധി പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ബിജെപിയും അവസാനനിമിഷമുണ്ടായ ഐക്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരേപോലെ പ്രതീക്ഷവയ്ക്കുന്നു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണി തുടങ്ങുമെങ്കിലും നിശ്ചിതനിരക്കില്‍ വിവിപാറ്റ് രസീതുകളും എണ്ണുന്നതിനാല്‍ അന്തിമഫലമറിയാന്‍ വൈകും.

ഹിന്ദി ഹൃദയഭൂമിയില്‍ മോഡി തരംഗമുണ്ടാകുമെന്ന് എക്‌സിറ്റ് പോളില്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്നു. ന്യായ് ഉള്‍പ്പടെയുള്ള വന്‍വാഗ്ദാനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയില്ല എന്ന പ്രതീക്ഷ കോണ്‍ഗ്രസിനുമുണ്ട്.

Exit mobile version