കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടുകൾ എണ്ണിത്തുടങ്ങി. എട്ട് മണിയോടെയാണ് വോട്ടെണ്ണിത്തുടങ്ങിയത്. എട്ടേകാലോടെ ആദ്യ ഫല സൂചനകൾ പുറത്തുവരുന്നുണ്ട്. തപാൽ ബാലറ്റും സ്‌പെഷ്യൽ ബാലറ്റുമാണ് ആദ്യമെണ്ണുന്നത്.
മുൻതൂക്കം നിലനിർത്താനാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫും അവസാന നാളുകളിൽ ഉണ്ടയ വിവാദങ്ങൾ കൂട്ടാകുമെന്ന് യുഡിഎഫും പ്രതീക്ഷിക്കുന്നു. ആദ്യഫല സൂചനകൾ പുറത്ത് വരുമ്പോൾ തിരുവനന്തപുരം വർക്കല മുൻസിപ്പാലിറ്റിയിൽ എൽഡിഎഫാണ് മുന്നിൽ. തപാൽ വോട്ടെണ്ണുമ്പോഴാണിത്. കോർപ്പറേഷൻ ഗ്രാമപ്പഞ്ചായത്ത് ഫലം 11 മണിയോടെ അറിയും. ജില്ലാ ബ്ലോക്ക് ഫലങ്ങൾ രണ്ട് മണിയോടെ പൂർണ്ണമായി അറിയാനാവും.
കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്‌പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അകലം ഉറപ്പാക്കിയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക.