ചേര്‍ത്തലയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: അമ്മ കുറ്റം സമ്മതിച്ചു; അറസ്റ്റ് ഉടന്‍

ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ അമ്മ തന്നെയെന്ന് തെളിഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണു കഴിഞ്ഞ ദിവസം മരിച്ചത്.

സംഭവത്തില്‍ ഷാരോണിന്റെ ഭാര്യ ആതിരയുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും. പോലീസിന്റെ ചോദ്യംചെയ്യലിനിടെ അമ്മ ആതിര കുറ്റം സമ്മതിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തതിന് പിന്നാലെ അമ്മ ആതിര, മുത്തച്ഛന്‍ ബൈജു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉറക്കി കിടത്തിയ കുഞ്ഞിനെ പിന്നീട് ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പറഞ്ഞ ആതിര ഇന്ന് കുറ്റം ഏറ്റ് പറയുകയായിരുന്നു.

നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. രണ്ട് മാസം മുന്‍പ് ഷാരോണും ആതിരയും ചേര്‍ന്ന് അമ്മ പ്രിയയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ അമ്മയും അച്ഛനും റിമാന്‍ഡിലായതോടെ 13 മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിനും ആറ് ദിവസം ജയിലില്‍ കഴിയേണ്ടിവന്നു. രണ്ട് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആതിര കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്ന് മുത്തശ്ശി പറഞ്ഞിരുന്നു.

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോട് കൂടിയാണ് ചലനമറ്റ കുഞ്ഞിനെ ചേര്‍ത്തല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടമാണ് കേസില്‍ നിര്‍ണായകമായത്.

ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പോലീസെത്തി വിശദമായ പരിശോധന നടത്തി. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

കുട്ടി ഉച്ചവരെ കോളനിയില്‍ ഓടിക്കളിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതും സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് വ്യക്തമായത്.

Exit mobile version