റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പര്‍ക്കെതിരെ ആക്രമണം; മൂന്നുപേര്‍ പിടിയില്‍

തലോര്‍ സ്വദേശികളായ വിശ്വജിത്ത്, വിഷ്ണു, ധ്യതേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

തൃശ്ശൂര്‍: തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പറെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ ഒല്ലൂര്‍ പോലീസ് പിടികൂടി. തലോര്‍ സ്വദേശികളായ വിശ്വജിത്ത്, വിഷ്ണു, ധ്യതേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റെയില്‍വേ ഗേറ്റ് തുറന്നില്ലെന്ന് പറഞ്ഞ് തന്നെ മൂന്നംഗ സംഘം ആക്രമിച്ചുവെന്ന് ഗേറ്റ് കീപ്പര്‍ രഞ്ജിത്ത് നല്‍കിയ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത ശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്ന പ്രതികള്‍ തൈക്കാട്ടുശ്ശേരി റെയില്‍വേ ഗേറ്റിന് സമീപത്ത് എത്തിയപ്പോള്‍ ഗേറ്റ് തുറക്കാന്‍ ഗേറ്റ് കീപ്പറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ സമയത്ത് മലബാര്‍ എക്‌സ്പ്രസ് കടന്നു പോകുന്നതിനാല്‍ ഗേറ്റ് തുറക്കാന്‍ സാധിക്കില്ലെന്ന് ഗേറ്റ് കീപ്പര്‍ രഞ്ജിത്ത് അറിയിച്ചു.

ഇതേ തുടര്‍ന്ന് ക്ഷുഭിതരായ മൂവരും ഗേറ്റ് കീപ്പറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ക്യാബിനിലുണ്ടായിരുന്ന സിഗ്‌നല്‍ ടോര്‍ച്ചും, രജിസ്റ്ററും, ടെലിഫോണും നശിപ്പിച്ചു. രഞ്ജിത്തിന്റെ പരാതിയെ തുടര്‍ന്ന് തലോര്‍ പനയംപാടത്ത് നിന്നാണ് മൂവരേയും പോലീസ് പിടികൂടിയത്. സംഭവ സമയത്ത് മൂവരും മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.

Exit mobile version