വീണ്ടും ഗര്‍ഭിണി, ജാള്യത മറയ്ക്കാന്‍ നവജാത ശിശുവിനോട് ക്രൂരത: ബദിയടുക്കയിലെ യുവതി അറസ്റ്റില്‍

കാസര്‍കോട്: ബദിയടുക്കയിലെ നവജാത ശിശുവിന്റെ ദാരുണ കൊലപാതകം ആദ്യ പ്രസവത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായതിന്റെ ജാള്യത മറയ്ക്കാനെന്ന് അമ്മ ഷാഹിന. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

കുഞ്ഞിന്റെ കഴുത്തില്‍ ഇയര്‍ ഫോണ്‍ വയര്‍ കുരുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ബദിയടുക്ക ചെടേക്കാലില്‍ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനക്കായി കൊണ്ടുപോകും. നാളെ തന്നെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഷാഹിനയ്ക്ക് ഒരു വയസും മൂന്ന് മാസവും പ്രായമുള്ള ആണ്‍കുട്ടിയുണ്ട്. ആദ്യത്തെ കുട്ടി ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിക്കേണ്ടി വന്നതിലുള്ള മാനസിക പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നു. ഗര്‍ഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍ വീട്ടില്‍ തെരച്ചില്‍ നടത്താന്‍ ആവശ്യപ്പെട്ടു. വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കട്ടിലിനടിയില്‍ തുണിയില്‍ ചുറ്റി ഒളിപ്പിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ വയര്‍ ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞു.

Exit mobile version