‘സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന അവതാരക റോളിലേക്ക് എത്താന്‍ ഊര്‍ജ്ജം പകര്‍ന്നത് ഭാര്യ രാധികയുടെ വാക്കുകളാണ്’; സുരേഷ് ഗോപി

ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളികളെ ത്രസിപ്പിച്ച താരമാണ് സുരേഷ് ഗോപി. ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ എന്ന ടിവി പരിപാടിയിലൂടെ വന്ന് അവതരണ ശൈലിയില്‍ പുതിയൊരു സ്റ്റൈല്‍ തന്നെ സുരേഷ് ഗോപി സൃഷ്ടിച്ചിരുന്നു. ‘ദേ പോയി, ദാ വന്നു’ എന്ന് സുരേഷ് ഗോപി പരിപാടിക്കിടയില്‍ പറഞ്ഞ വാക്കുകള്‍ കുഞ്ഞ് കുട്ടികള്‍ പോലും പറഞ്ഞ് നടന്നിരുന്നു. സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന അവതാരക റോളിലേക്ക് എത്താന്‍ തനിക്ക് ഊര്‍ജ്ജം പകര്‍ന്നത് ഭാര്യ രാധികയുടെ വാക്കുകളാണെന്നാണ് സുരേഷ് ഗോപി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

‘ഭാര്യ രാധികയാണ് ആദ്യം എന്റെ പേര് ഈ പരിപാടിയോട് ചേര്‍ത്തുവെച്ചത്. ഒരിക്കല്‍ രാധിക വന്നു പറഞ്ഞു, ഏട്ടാ ഇത് മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ ഏട്ടനായിരിക്കും ഇത് ചെയ്യുന്നത്. അതൊരു ഒരു വെളിപാട് പോലെ തോന്നുന്നെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ പറഞ്ഞു, ഈ ജന്മം എനിക്കിത് ചെയ്യാന്‍ കഴിയില്ല’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് സുരേഷ് ഗോപിയുടെ തിരിച്ചുവരവ്. തൊണ്ണൂറുകളിലെ ഹിറ്റ് ജോഡികളായ ശോഭനയും-സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Exit mobile version