നാല് വര്‍ഷമായി മനസില്‍ കൊണ്ടു നടന്ന ശത്രുത! 500 രൂപയുടെ കടത്തിന് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി; ഒന്നുമറിയാത്ത മൂന്നുജീവന്‍ കവര്‍ന്നു

വെള്ളമുണ്ട: തന്റെ മരണത്തിന് കാരണം സജിത്താണെന്ന് പറഞ്ഞ് സന്തോഷിന്റെ ഭാര്യയുടെ സഹോദരന്‍ സതീശന്‍ ആത്മഹത്യ ചെയ്ത അന്നുമുതല്‍ തുടങ്ങിയ ശത്രുതയാണ് വെള്ളമുണ്ടയില്‍ മൂന്നുപേരുടെ ജീവനെടുത്തത്. അളിയനായ സതീശന്റെ മരണത്തിന് ഉത്തരവാദിയായ സജിത്തിനെ കൊല്ലാനാണ് സന്തോഷ് പദ്ധതിയിട്ടിരുന്നത്.

നാല് വര്‍ഷത്തിനിപ്പുറം തന്റെ ഭാര്യയേയും സജിത്ത് വലയിലാക്കിയെന്ന സംശയം മാനന്തവാടിയില്‍ സ്വര്‍ണപണിക്കാരനായ സന്തോഷിന്റെ ശത്രുതയെ ഒന്നുകൂടെ വിളക്കിചേര്‍ത്തു. പിന്നെ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. പൊതുവെ ശാന്ത സ്വഭാവക്കാരനായ സന്തോഷിന് കൊലപാതകം എന്ന ലക്ഷ്യത്തിലേക്കെത്തിച്ചത് സജിത്ത് തന്റെ കുടുംബം തകര്‍ത്തുവെന്ന ചിന്തയായിരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരടക്കം കരുതുന്നത്.

വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തികന്നായി (65), മകന്‍ പ്രമോദ് (36), ഇവരുടെ ബന്ധുവും ഇതേ കോളനിയിലെ താമസക്കാരനുമായ മാധവന്റെ മകന്‍ പ്രസാദ് (38) എന്നിവരാണ് വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്.

വെള്ളമുണ്ടയില്‍ നിന്നും മാറി കുറച്ച് കാലമായി മാനന്തവാടിയില്‍ കഴിയുന്ന സജിത്ത് ഇടയ്ക്കിടയ്ക്ക് സന്തോഷില്‍ നിന്നും മദ്യം വാങ്ങി കഴിക്കുന്നയാളായിരുന്നു. അങ്ങനെയാണ് 500 രൂപയുടെ കടം വീട്ടലിന്റെ പേരില്‍ സന്തോഷും സജിത്തും ഒരിക്കല്‍ കൂടെ മദ്യപാനത്തിലേക്കെത്തുന്നത്. കയ്യില്‍ നിന്നും കടം വാങ്ങിയ 500 രൂപ തിരിച്ച് തരേണ്ടെന്നും പകരം മദ്യം വാങ്ങിക്കോളൂവെന്നും സജിത്ത് പറയുകയായിരുന്നു. ഇതിനിടെ തന്റെ ഭാര്യയുമായി സജിത്തിന് ബന്ധമുണ്ടെന്ന് സംശയിച്ച സന്തോഷ് സജിത്തിനെ ഇല്ലതാക്കാന്‍ ഇത് നല്ല അവസരമായി ഉപയോഗിക്കുകയും ചെയ്തു.

Exit mobile version