‘ഇരയെ കണ്ടാല്‍ പീഡിപ്പിക്കാന്‍ തോന്നില്ല, അതിന് അവള്‍ക്ക് യോഗ്യതയില്ല’ എന്ന് വിമര്‍ശിച്ച് പ്രതികളെ വെറുതെ വിട്ട് കോടതി; പ്രതിഷേധം

അങ്കോണ: കോടതി പുറപ്പെടുവിച്ച ഒരു വിധക്കെതിരെ ഇറ്റലിയിലെ അങ്കോണ നഗരത്തില്‍ പ്രതിഷേധം പുകയുകയാണ്. മാനഭംഗ കേസില്‍ പ്രതികളെ വെറുതെ വിട്ടു, പോരാത്തതിന് ഇരയെ വിമര്‍ശിക്കുകയും ചെയ്തു. ‘ ഇരയെ കണ്ടാല്‍ മാനഭംഗപ്പെടുത്താന്‍ തോന്നില്ല’ എന്നായിരുന്നു കോടതി വിമര്‍ശിച്ചത്.

2015ലാണ് പെറുവിയന്‍ സ്വദേശിയായ യുവതി പീഡന പരാതി ഫയല്‍ ചെയ്തത്. യുവതിയുടെ വാദം അംഗീകരിച്ചുകൊണ്ട് 2016-ല്‍ യുവാക്കള്‍ക്ക് തടവുശിക്ഷ വിധിച്ചെങ്കിലും അങ്കോണയിലെ അപ്പീല്‍ കോടതിയില്‍ കേസ് വന്നപ്പോള്‍ യുവതിയുടെ വാദം തള്ളിക്കളയുകയായിരുന്നു. യുവതിയുടെ പരാതി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

സ്ത്രീകളുമായി ബന്ധപ്പെട്ട പേരിനു പകരം പുരുഷന്‍മാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് യുവാവ് യുവതിയുടെ നമ്പര്‍ സേവ് ചെയ്യാന്‍ ഉപയോഗിച്ചതെന്നായിരുന്നു കോടതി കണ്ടെത്തിയത്. അതായത് ആരോപണം ഉന്നയിച്ച യുവതി ഒരു സ്ത്രീ എന്നു വിശേഷിപ്പിക്കപ്പെടാനും മാനഭംഗം ചെയ്യപ്പെടാനും യോഗ്യയല്ലെന്നാണ് കോടതി വിധിച്ചത്.

തന്നെ മയക്കുമരുന്ന് കുത്തിവെച്ച് യുവാക്കളില്‍ ഒരാള്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതി പറഞ്ഞത് . അതേസമയം യുവതിയുടെ ശരീരത്തില്‍ മാനഭംഗത്തെത്തുടര്‍ന്നുള്ള പരുക്കുകളുണ്ടെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തിയിരുന്നു. അവരുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശവും കണ്ടെത്തി.

എന്നാല്‍ യുവാക്കള്‍ മനപൂര്‍വ്വമല്ല യുവതി തന്നെയാണ് യുവാക്കളെ വശീകരിച്ചതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഈ കോടതി വിധിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.

Exit mobile version