നെല്‍കൃഷി ഇനി ഉപ്പുവെള്ളത്തിലും : പുതിയ കണ്ടുപിടിത്തവുമായി ചൈന

ബെയ്ജിങ് : വടക്കന്‍ ചൈനയിലുള്ള ഷിങ്ഹായ് നെല്‍ കൃഷി വളരെ വിരളമായി മാത്രം നടക്കുന്ന ഒരു പ്രദേശമാണ്. ബൊഹായ് കടലിനടുത്തുള്ള സ്ഥലമായതിനാല്‍ ഉപ്പ് കലര്‍ന്ന മണ്ണ് കൃഷിക്കനുയോജ്യമല്ല എന്നതാണ് കാരണം. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ചരിത്രത്തിലാദ്യമായി ഷിങ്ഹായില്‍ നെല്ല് വിളഞ്ഞു, അതും നൂറിലധികം ഏക്കറില്‍..

ലോകത്ത് തന്നെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചേക്കാവുന്ന ചൈനയുടെ പുതിയ കണ്ടുപിടിത്തമാണ് ഇതിന് പിന്നില്‍. ഉപ്പ് വെള്ളത്തില്‍ കൃഷി ചെയ്യാവുന്ന നെല്ലാണ് ചൈന പുതുതായി കണ്ടെത്തിയിരിക്കുന്നത്. സീവാട്ടര്‍ റൈസ് എന്നാണ് ഈ നെല്ലിന്റെ പേര്. ആല്‍ക്കലൈനിനോട് ഏറ്റവും കൂടുതല്‍ പ്രതിരോധമുണ്ടായിരുിന്ന നെല്‍വിത്തുകളുടെ ജീനില്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് പുതിയ തരം നെല്‍ വിത്തുകള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഷിങ്ഹായിലെ തന്നെ ജിംഗയിലുള്ള ടിയാന്‍ജിന്‍ പ്രദേശത്താണ് ഈ നെല്‍ വിത്തുകള്‍ ആദ്യമായി കൃഷി ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം ഒരു ഏക്കര്‍ സ്ഥലത്ത് നിന്നും 4.6 മെട്രിക് ടണ്‍ നെല്ല് കര്‍ഷകര്‍ ഉത്പാദിപ്പിച്ചു. ചൈനയില്‍ സാധാരണ നെല്‍ വിത്തുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന അരിയേക്കാള്‍ മുകളിലാണ് ഈ കണക്ക്.

ആഗോളതാപനത്തിന്റെയും ഭൂരാഷ്ട്രതന്ത്രങ്ങള്‍ മൂലമുള്ള സമ്മര്‍ദത്തിന്റെയും പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാണ് ചൈനയുടെ നീക്കം. രാജ്യത്ത് അരിഭക്ഷണത്തിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നു എന്നതും പരിഹരിക്കേണ്ടതുണ്ട്. ജനസംഖ്യ കൂടുതലും കൃഷിയോഗ്യമായ സ്ഥലങ്ങള്‍ കുറവും എന്ന സ്ഥിതിയാണ് നിലവില്‍ ചൈനയില്‍. ഇതിനെ മറി കടക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഉപ്പിനോട് സഹിഷ്ണുതയുള്ള നെല്‍ വിത്തുകളെക്കുറിച്ച് ചൈന 1950കളില്‍ തന്നെ പഠനമാരംഭിച്ചിരുന്നുവെങ്കിലും യുവാന്‍ ലോങ്പിങ് എന്ന ശാസ്ത്രജ്ഞന്‍ 2012ല്‍ ഇത്തരം വിത്തുകളെപ്പറ്റി ഗവേഷണം ആരംഭിച്ചതോടെയാണ് സീവാട്ടര്‍ റൈസ് എന്ന വാക്ക് ലോകശ്രദ്ധ നേടിയത്. 1970കളിലെ ഭക്ഷ്യക്ഷാമത്തിന് അറുതി വരുത്തിയ ഉത്പാദന ശേഷി കൂടുതലുള്ള ഹൈബ്രിഡ് റൈസിന്റെ കണ്ടു പിടിത്തത്തിലൂടെ ചൈന ആദരിക്കുന്ന വ്യക്തിത്വമാണ് യുവാന്‍.

Exit mobile version