പട്ടിക്കുട്ടി ഒപ്പിച്ച പണി ഏതായാലും ഗുണം ചെയ്തു; ചൈനയിലേക്ക് പോവാനിരുന്ന യുവതിയുടെ പാസ്‌പോര്‍ട്ട് കടിച്ചു കീറി വളര്‍ത്തുനായ

ചൈനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇപ്പോള്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ദിവസംത്തോറും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല.

അതിനിടെ, തായ്വാനില്‍ നിന്ന് ഒരു പെണ്‍കുട്ടി അവരുടെ ഏറെ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ചൈനയിലെ വുഹാനിലേക്ക് പുറപ്പെടാന്‍ നിന്നതായിരുന്നു യുവതി. പടര്‍ന്ന് പിടിക്കുന്ന മാരകമായ കൊറോണ വൈറസിനെക്കുറിച്ച് യുവതിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.

എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി യാത്ര തുടങ്ങുന്നതിന്റെ തലേദിവസമാണ് അപ്രതീക്ഷിതമായി അവരുടെ പട്ടിക്കുട്ടി ഒരു പണിയൊപ്പിച്ചത്. ഒന്നു പുറത്തുപോയി തിരിച്ച് വരുമ്പോഴേക്കും ഇവരുടെ പാസ്സ്‌പോര്‍ട്ട് വളര്‍ത്തുനായ കടിച്ചുപറിച്ച് കഷണങ്ങളാക്കി വെച്ചിരുന്നു.

തന്റെ വളര്‍ത്തുനായ ഗോള്‍ഡന്‍ റിട്രീവറാണ് പണിയൊപ്പിച്ചത്. പട്ടി ആ പാസ്‌പോര്‍ട്ട് കടിച്ചു കീറി ഉപയോഗ ശൂന്യമാക്കികളഞ്ഞു. അത് അവരുടെ യാത്രയ്ക്ക് അവിചാരിതമായ തടസ്സമുണ്ടാക്കി. പ്ലാന്‍ ചെയ്തപോലെ അവര്‍ക്ക് യാത്രചെയ്യാന്‍ സാധിച്ചില്ല.

ആദ്യംമൊക്കെ പട്ടിയോട് നല്ല ദേശ്യം തോന്നിയ ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വുഹാനില്‍ നിന്ന് മാരകമായ കൊറോണാവൈറസിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവരികയും, ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നതായി അറിയുകയും ചെയ്തപ്പോഴാണ് യുവതിക്ക് തന്റെ നായ പ്രവര്‍ത്തിച്ച വികൃതിയുടെ നല്ല വശം മനസ്സിലായത്. മുന്‍കൂര്‍ പ്ലാന്‍ ചെയ്ത പ്രകാരം എങ്ങാനും അവര്‍ ആ യാത്രയുമായി മുന്നോട്ടു പോയിരുന്നു എങ്കില്‍, വുഹാനില്‍ വെച്ച് അവര്‍ക്ക് കൊറോണാവൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത ഏറെ അധികമായിരുന്നേനെ.

Exit mobile version