രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭര്‍ത്താവ് മര്‍ദിച്ചതായി ഭാര്യ

അഹമ്മദാബാദ് : രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമറിയിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചതായി ഭാര്യയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയില്‍ താമസിക്കുന്ന 26കാരിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

2017ലാണ് നാഗ്പൂര്‍ സ്വദേശികളായ യുവതിയും യുവാവും വിവാഹിതരാകുന്നത്. ഇവര്‍ക്ക് 2018ല്‍ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഇതിന് ശേഷം 2021 നവംബറില്‍ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും വേണ്ട എന്ന നിലപാടിലായിരുന്നു ഭര്‍ത്താവ്. തുടര്‍ന്ന് യുവതി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും ഭര്‍ത്താവ് നിരാകരിച്ചു. ഇതേത്തുടര്‍ന്ന് വഴക്കുകളും പതിവായി. പിന്നാലെ ഇയാള്‍ മര്‍ദനവും ആരംഭിച്ചെന്നാണ് യുവതിയുടെ പരാതി.

ഭര്‍ത്താവ് നടത്തുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് ഭര്‍ത്താവ് വൈകിയാണ് എത്താറുള്ളതെന്നും ഇത് ചോദ്യം ചെയ്ത തന്നെ മൊബൈല്‍ഫോണ്‍ കൊണ്ട് നെറ്റിയില്‍ അടിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും പരാതിയിലുണ്ട്. സംഭവങ്ങള്‍ ഇരു വീട്ടുകാരെയും അറിയിച്ചെങ്കിലും ഇരു കൂട്ടരും ഭര്‍ത്താവിനെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും യുവതി പരാതിയില്‍ ആരോപിച്ചു.

താന്‍ കാരണം ചില പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍ ഉപേക്ഷിച്ച് പോയി എന്നാരോപിച്ച് കഴിഞ്ഞ മാസവും മദ്യപിച്ചെത്തി തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് യുവതി പരാതിയില്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കേസ്.

Exit mobile version