മറഡോണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത

ഹവാന : ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത. മെവിസ് അല്‍വരാസ് എന്ന 37കാരിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറഡോണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

2001ലായിരുന്നു സംഭവം. അന്ന് 16 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന തന്നെ നാല്പതുകാരനായ മറഡോണ ഹവാനയിലെ ഒരു ക്ലിനിക്കില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് അല്‍വരാസിന്റെ ആരോപണം.”മറഡോണ എന്റെ വായ പൊത്തിപ്പിടിച്ചു. എന്നെ ബലാത്സംഗത്തിനിരയാക്കി. അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്ക് സാധിക്കുന്നില്ല. എന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചു. ആ ഞെട്ടല്‍ മാറാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു.” അല്‍വരാസ് പറഞ്ഞു.

മറഡോണയെ ഇപ്പോഴും ദൈവത്തെപ്പോലെ കാണുന്ന ആളുകളുള്ള നാട്ടില്‍ ഇങ്ങനെയൊരു അനുഭവം വെച്ച് ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് കൂട്ടിച്ചേര്‍ത്ത അവര്‍ തന്നെപ്പോലെ ദുരവസ്ഥ നേരിടേണ്ടി വന്ന പെണ്‍കുട്ടികളുണ്ടെങ്കില്‍ എല്ലാം തുറന്ന് പറയാന്‍ പ്രചോദനമാകണമെന്ന് കരുതി കൂടിയാണ് താന്‍ പരാതി നല്‍കിയതെന്നും അറിയിച്ചു.

ലഹരിവിമുക്ത ചികിത്സയ്ക്കായി മറഡോണ ക്യൂബയിലെത്തിയ കാലത്താണ് അദ്ദേഹത്തെ പരിചയപ്പടുന്നതെന്നും പിന്നീട് ഇവിടെ വെച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് അല്‍വാരസ് പറയുന്നത്. ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുടെ അടുത്ത സുഹൃത്ത് ആയിരുന്നതിനാല്‍ ബന്ധം തുടരേണ്ടി വന്നുവെന്നും അല്‍വാരസ് പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മറഡോണയുടെ അന്ത്യം. ഒന്നാം ചരമവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കേയാണ് താരത്തിനെതിരെ ലൈംഗികാരോപണമുയര്‍ന്നിരിക്കുന്നത്.

Exit mobile version