കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും ഇന്ന് തീരുമാനം; പതിനാല് വിമതരുടെ കാര്യത്തില്‍ പതിനൊന്നരയോടെ തീരുമാനമെന്ന് സ്പീക്കര്‍

പത്ത് കോണ്‍ഗ്രസ് വിമതര്‍ക്ക് എതിരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാര്‍ക്ക് എതിരെയും ഇവരെ കൂടാതെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന സീമന്ത് പാട്ടീലിന് എതിരെയുമാണ് നടപടി സ്വീകരിക്കുന്നത്.

ബാംഗ്ലൂര്‍; കര്‍ണാടകയില്‍ പതിനാല് എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ ഇന്ന് തീരുമാനമെടുക്കും. രാവിലെ പതിനൊന്നരയോടെ തീരുമാനമെടുക്കും. കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംഎല്‍എമാരുടെ കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമെടുക്കുന്നത്.

പത്ത് കോണ്‍ഗ്രസ് വിമതര്‍ക്ക് എതിരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാര്‍ക്ക് എതിരെയും ഇവരെ കൂടാതെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന സീമന്ത് പാട്ടീലിന് എതിരെയുമാണ് നടപടി സ്വീകരിക്കുന്നത്.

നേരത്തെ കാല്മാറിയ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. 2023 മെയ് 23 വരെയാണ് അയോഗ്യരാക്കിയത്.

വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയുമായി സ്പീക്കര്‍ മുന്നോട്ട് പോയെക്കുമെന്ന ഭയം മൂലം
കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്പീക്കറെ മാറ്റി ബാക്കിയുള്ള വിമത എംഎല്‍എമാര്‍ക്കെതിരെയുള്ള അയോഗ്യത നടപടി ഒഴിവാക്കുകയാണ് ലക്ഷ്യം. ഇന്ന് വൈകിട്ട് ചേരുന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ ഇക്കാര്യം തീരുമാനിക്കും.

യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്ന തിങ്കളാഴ്ച തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത. ബിജെപിക്ക് അവിശ്വാസ പ്രമേയം പാസാക്കി എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അങ്ങനെയെങ്കില്‍ സ്പീക്കര്‍ സ്ഥാനം രമേഷ് കുമാറിന് ഒഴിയേണ്ടി വരും. അതുകൊണ്ടാണ് തിടുക്കപ്പെട്ട് ഇന്ന് തന്നെ എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നത്.

Exit mobile version