കോണ്‍ഗ്രസിന് തിരിച്ചടി; വോട്ടെടുപ്പ് നടക്കാനിരിക്കേ ഒരു എംഎല്‍എയെ കൂടി കാണാനില്ല; വോട്ടെടുപ്പ് നീട്ടാന്‍ ശ്രമം

എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് സീമന്ത് പാട്ടീലിനെ കാണാതായത്.

ബാംഗ്ലൂര്‍;കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കേ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കൂടി കാണാനില്ല. കോണ്‍ഗ്രസ് എംഎല്‍എ സീമന്ത് പാട്ടീലിനെയാണ് കാണാതായത്. എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് സീമന്ത് പാട്ടീലിനെ കാണാതായത്.

ഇന്നലെ സിദ്ധരാമയ്യ റിസോര്‍ട്ടില്‍ നടത്തിയ യോഗത്തില്‍ സീമന്ത് പങ്കെടുത്തിരുന്നു. ശേഷമാണ് കാണാതായത്. എന്നാല്‍ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. സീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം. വിശ്വാസവോട്ടെടുപ്പിന് സീമന്ത് എത്തിയേക്കില്ല.

അതെസമയം രാജി സമര്‍പ്പിച്ചിരിക്കുന്ന 15 വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. വരുന്ന തിങ്കളാഴ്ച വരെ നീട്ടിവയ്ക്കാനാണ് നീക്കം.

16 എംഎല്‍എമാര്‍ രാജിനല്‍കിയതില്‍ ഒരാള്‍ മാത്രമാണ് സഖ്യത്തില്‍ തുടരാമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയാണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മുംബൈയില്‍ തുടരുന്ന മറ്റു വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഇവരുടെ പിന്തുണയില്ലാതെ വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ജയിക്കാനാവില്ല.

വിമതരും രണ്ട് സ്വതന്ത്രര്‍ ബിജെപിയിലേക്ക് പോവുകയും ചെയ്തതോടെ ബിജെപിക്കാണ് നിലവില്‍ സഭയില്‍ ഭൂരിപക്ഷം. വോട്ടെടുപ്പില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വീഴും. അതിനാലാണ് വോട്ടെടുപ്പ് മാറ്റിവെയ്ക്കാനുള്ള ശ്രമം നടക്കുന്നത്.

അതെസമയം വോട്ടെടുപ്പില്‍ ചര്‍ച്ച ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്നും, വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ക്ക് കത്തയച്ചു.

Exit mobile version