കോടതി വിധിയെ തുടര്‍ന്ന് മദ്രസ പൊളിച്ചുനീക്കി; ഹല്‍ദ്വാനിയില്‍ വ്യാപക സംഘര്‍ഷം; നാല് പേര്‍ മരിച്ചു, 250 പേര്‍ക്ക് പരിക്ക്; സ്ഥലത്ത് കര്‍ഫ്യൂ, ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്

ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃത നിര്‍മ്മാണമെന്ന് കോടതി കണ്ടെത്തിയ മദ്രസയും സമീപത്തെ മോസ്‌കും ഇടിച്ചുനിരത്താന്‍ തുടങ്ങിയതിനെതിരെ വ്യാപകസംഘര്‍ഷം. മദ്രസ പൊളിച്ചുനീക്കിയതിന് പിന്നാലെ ഉടലെടുത്ത വ്യാപക അക്രമ സംഭവങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി നിര്‍മിച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയ മദ്രസയും സമീപത്തെ മോസ്‌കും കോടതിവിധിയെത്തുടര്‍ന്നാണ് അധികൃതര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് വ്യാഴാഴ്ചതന്നെ സംഘര്‍ഷം ഉടലെടുത്തിരുന്നു.

രണ്ട് കെട്ടിടങ്ങളും അനധികൃതമായാണ് പണിതതെന്ന് നേരത്തെ അധികൃതര്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറി മദ്രസയും മോസ്‌കും നിര്‍മിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ എത്തിയതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രഹ്ളാദ് മീണ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഘര്‍ഷത്തില്‍ 50 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഉദ്യോഗസ്ഥര്‍ക്കും മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്.

ജനക്കൂട്ടം കല്ലെറിഞ്ഞതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുയും ചെയ്തു. കൂട്ടമായി എത്തിയ അക്രമികളഇല്‍ ചിലര്‍ സംഘര്‍ഷത്തിനിടെ പോലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്‌തെന്നാണ് വിവരം. 20-ലധികം മോട്ടോര്‍സൈക്കിളുകളും ഒരു ബസും അഗ്‌നിക്കിരയാക്കി.

ALSO READ- പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ വിടവാങ്ങി

ഇതോടെ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും കലാപാരികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ (ഷൂട്ട് അറ്റ് സൈറ്റ്) ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഈ കെട്ടിടങ്ങള്‍ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെത്തിയെങ്കിലും ആവശ്യം നിരാകരിക്കുകയായിരുന്നു. വിഷയത്തില്‍ ഫെബ്രുവരി 14-ന് കോടതി വീണ്ടും വാദം കേള്‍ക്കുന്നുണ്ട്.

Exit mobile version