ഐ ഫോണുകള്‍ക്ക് വില കുറയും

യുഎസ് ഡോളറിനെതിരെ വിദേശ കറന്‍സികളുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് വില കുറയ്ക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്

പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഐഫോണുകള്‍ക്ക് വിലകുറയ്ക്കാന്‍ ഒരുങ്ങുന്നു. 12 വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ആപ്പിള്‍ ഐഫോണുകള്‍ക്ക് വിലകുറയ്ക്കുന്നത്. യുഎസ് ഡോളറിനെതിരെ വിദേശ കറന്‍സികളുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് വില കുറയ്ക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്.

കറന്‍സി മൂല്യം ഇടിയുന്നതിന്റെ ഭാഗമായി അമേരിക്കയ്ക്ക് പുറത്തുള്ള മാര്‍ക്കറ്റുകളില്‍ വലിയ വിലയാണ് ഐഫോണുകള്‍ക്ക്. ഇത് മറികടക്കുന്നതിനായാണ് കമ്പനിയുടെ പുതിയ നീക്കം. ചൈനയില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനത്തിന്റെ വര്‍ദ്ധനവാണ് യുഎസ് ഡോളര്‍ കൈവരിച്ചത്. ഇത് ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കും തിരിച്ചടിയായി.

അവധിക്കാല കച്ചവടത്തിന്റെ നിര്‍ണായക സീസണില്‍ ഐ ഫോണുകളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് കമ്പനി പുതിയ തന്ത്രം പയറ്റുന്നത്. ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടിവ് ടിം കുക്ക് തന്നെയാണ് വിലക്കുറയ്ക്കുന്നു എന്ന് വ്യക്തമാക്കിയത്. 2007ന് ശേഷം ഇതാദ്യമായാണ് ആപ്പിള്‍ ഐഫോണുകള്‍ക്ക് വിലകുറയ്ക്കുന്നത്.

എന്നാല്‍ ഏതൊക്കെ രാജ്യങ്ങളിലാകും ഐ ഫോണുകള്‍ക്ക് കമ്പനി വിലകുറയ്ക്കുന്നതെന്ന് വ്യക്തമല്ല. ചൈനയിലെ ചില്ലറ വില്‍പ്പനക്കാര്‍ ഇതിനൊടകം തന്നെ വിലകുറച്ച് കഴിഞ്ഞു. പ്രതിസന്ധി മുന്നില്‍ കണ്ട് ചൈനയില്‍ ഉല്‍പാതനവും കുറച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ XSന് 999 യു എസ് ഡോളറാണ് വില. അതിന് മുമ്പേ എത്തിയ ഐഫോണ്‍ X നും അതേവിലയാണ് കമ്പനി ഇട്ടിരിക്കുന്നത്. വിദേശ കറന്‍സിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ചാകും ആപ്പിള്‍ വിലയില്‍ മാറ്റം വരുത്തുക.

Exit mobile version