70,900 രൂപയുടെ ഐഫോണിന് പകരം സോപ്പ്: മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്‍

കൊച്ചി: ഐഫോണിന് പകരം സോപ്പ് ലഭിച്ച സംഭവത്തില്‍ മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്‍. ഒക്ടോബര്‍ 12 നാണ് ആലുവ സ്വദേശി നൂറുല്‍ അമീന്‍ ഐഫോണ്‍ 12 ബുക്ക് ചെയ്തത്. ഒക്ടോബര്‍ 15ന് ഓര്‍ഡര്‍ ഡെലിവറി ചെയ്തു. കിട്ടിയതാകട്ടെ സോപ്പ്.

ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അക്കൗണ്ടില്‍ തിരിച്ചെത്തിയതായി പണം നഷ്ടപ്പെട്ട നൂറുല്‍ അമീന്‍ പറഞ്ഞു. ആലുവ റൂറല്‍ പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് പണം തിരികെ ലഭിച്ചത്.

ആമസോണ്‍ പാക്കറ്റ് പൊട്ടിച്ച് നോക്കിയപ്പോള്‍ ഐഫോണ്‍ ബോക്സിനകത്ത് വാഷിങ് സോപ്പ് കട്ടയും അഞ്ചു രൂപ നാണയവുമാണ് ഉണ്ടായിരുന്നത്. ഡെലിവറി ബോയുടെ മുന്നില്‍വെച്ചുതന്നെ പാക്കറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.

അപ്പോള്‍ തന്നെ ആമസോണില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കുകയും ചെയ്തു. എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് സ്റ്റേഷന്‍ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായും പോലീസ് ബന്ധപ്പെട്ടു.

നൂറുല്‍ അമീറിന് ലഭിച്ച ഒറിജിനല്‍ ഫോണ്‍ കവറില്‍ ഐഎംഇഐ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും ഈ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗത്തിലുണ്ടെന്നും സെപ്റ്റംബറില്‍ തന്നെ ആപ്പിളിന്റെ സൈറ്റില്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.

ഫോണ്‍ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടു. അന്വഷണം മുറുകുന്നതിനിടയില്‍ ഫോണ്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്നു പോലീസിനോടു പറയുകയും നൂറുല്‍ അമീന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും ചെയ്തു.

പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു. സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. ലത്തീഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എം. തല്‍ഹത്ത്, സി.പി.ഒ. ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

Exit mobile version