ജേസണ്‍ റോയി വീണു, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

ലോഡ്സ്: ലോകകപ്പ് കിരീടത്തിനായുള്ള ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. കിവീസുയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലീഷ്പടയ്ക്ക് 28 റണ്‍സിനിടെ ജേസണ്‍ റോയിയെ നഷ്ടമായി.

20 പന്തില്‍ 17 റണ്‍സെടുത്ത താരത്തെ മാറ്റ് ഹെന്റിയാണ് പുറത്താക്കിയത്. മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് റോയ് 17 റണ്‍സെടുത്തത്. 15 ഓവര്‍ പുരോഗമിക്കുമ്പോള്‍ 56 ന് 1 എന്ന നിലയിലാണ് ആതിഥേയര്‍. ബെയര്‍സ്റ്റോയും ജോ റൂട്ടുമാണ് ക്രീസില്‍.

നേരത്തെ നിശ്ചിത അമ്പത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ 241 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ നിക്കോള്‍സിന്റെയും (77 പന്തില്‍ 55), അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ ടോം ലാഥമിന്റെയും (55 പന്തില്‍ 47) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു കിവികള്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

29 റണ്‍സിന് ആദ്യ വിക്കറ്റ് വീണിടത്ത് നിന്നാണ് കിവികള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. കെയ്ന്‍ വില്യംസണ്‍ ( 53 പന്തില്‍ 30), മാര്‍ട്ടിന്‍ ഗുപ്ടില്‍ (18 പന്തില്‍ 19), റോസ് ടെയ്ലര്‍ (15), നീഷാം (19), ഗ്രാന്‍ഡ്ഹോം (16), സാന്റ്നര്‍ ( പുറത്താകാതെ ), ഹെന്റി (4 ) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി പ്ലങ്കറ്റും വോക്സും മൂന്നു വിക്കറ്റുകളും മാര്‍ക്ക് വുഡ്, ആര്‍ച്ചര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

Exit mobile version