ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയത്തിലേക്ക്; രണ്ട് വിക്കറ്റ് നഷ്ടം

ബിര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം നിറഞ്ഞ രണ്ടാം സെമിയില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയത്തിലേക്ക്. 26 ഓവറില്‍ കളി പുരോഗമിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി.

224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. സ്റ്റീവ് സ്മിത്തിന്റെ ഒരു ഓവറില്‍ മൂന്നു സിക്സ് അടിച്ച ജേസണ്‍ റോയ് അര്‍ധ സെഞ്ചുറി പിന്നിട്ടു. ഓപ്പണിങ് വിക്കറ്റില്‍ ബെയര്‍‌സ്റ്റോ റോയി സഖ്യം 124 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടമായി. അംപയറുടെ തെറ്റായ തീരുമാനത്തില്‍ ഓപ്പണര്‍ ജെയ്‌സണ്‍ റോയിയാണ് പുറത്തായത്. 65 പന്തില്‍ ഒന്‍പതു ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 85 റണ്‍സെടുത്ത റോയിയെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അലക്‌സ് കാരി ക്യാച്ചെടുത്തു പുറത്താക്കിയെന്നായിരുന്നു അപംയറിന്റെ വിധി.

പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് റീപ്ലേയില്‍ വ്യക്തം ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോയാണ് (43 പന്തില്‍ 34) പുറത്തായ മറ്റൊരു താരം. ഓപ്പണിങ് വിക്കറ്റില്‍ ബെയര്‍‌സ്റ്റോ റോയി സഖ്യം 124 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബെയര്‍‌സ്റ്റോയെ പുറത്താക്കി 27 വിക്കറ്റ് തികച്ച മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നതിനുള്ള ലോക റെക്കോര്‍ഡ് സ്വന്തമാക്കി.

ടോസ് നേടിയ ഓസീസിന് 49 ഓവറില്‍ 223 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മികച്ച ഫോമിലുള്ള ഓപ്പണര്‍മാര്‍ പെട്ടെന്ന് കൂടാരം കയറിയെങ്കിലും അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ (119 പന്തില്‍ 85) പ്രകടനമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

സ്മിത്തിനു പുറമെ 46 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരി, 22 റണ്‍സെടുത്ത മാക്‌സ്വെല്‍, 29 റണ്‍സെടുത്ത സ്റ്റാര്‍ക് എന്നിവര്‍ക്ക് മാത്രമെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളു. ഡേവിഡ് വാര്‍ണര്‍ (9), ഫിഞ്ച് (0), ഹാന്‍ഡ്‌സ്‌കോമ്പ് (4), സ്റ്റോയിനിസ് (0), കുമ്മിന്‍സ് (6), ബ്രെഹ്ന്ഡോഫ് (1), ലിയോണ്‍ (പുറത്താകാതെ 5) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ മൂന്നു വീതവും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റുകള്‍ നേടിയപ്പോള്‍ മാര്‍ക്ക് വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്നത്തെ മത്സരത്തിന് ജയിക്കുന്നവര്‍ 14 ന് ലോഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡുമായാണ് ഏറ്റുമുട്ടുക.

Exit mobile version