കിവീസിനെതിരെ ഇംഗ്ലീഷ്പ്പടയ്ക്ക് ലക്ഷ്യം 242 റണ്‍സ്

ലോഡ്സ്: ലോകകപ്പില്‍ ആവേശം നിറഞ്ഞ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 242 റണ്‍സ്. ടോസ് നേടിയ കിവീസ് നിശ്ചിത അമ്പത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്. ഹെന്ററി നിക്കോള്‍സ് അര്‍ധ സെഞ്ചുറി നേടി.

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ നിക്കോള്‍സിന്റെയും (77 പന്തില്‍ 55), അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ ടോം ലാഥമിന്റെയും (55 പന്തില്‍ 47) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് കിവികള്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

29 റണ്‍സിന് ആദ്യ വിക്കറ്റ് വീണിടത്ത് നിന്നാണ് കിവികള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. കെയ്ന്‍ വില്യംസണ്‍ ( 53 പന്തില്‍ 30), മാര്‍ട്ടിന്‍ ഗുപ്ടില്‍ (18 പന്തില്‍ 19), റോസ് ടെയ്ലര്‍ (15), നീഷാം (19), ഗ്രാന്‍ഡ്ഹോം (16), സാന്റ്നര്‍ (പുറത്താകാതെ 5 ), ഹെന്റി (4 ) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഇംഗ്ലണ്ടിനായി പ്ലങ്കറ്റും വോക്സും മൂന്നു വിക്കറ്റുകളും മാര്‍ക്ക് വുഡ്, ആര്‍ച്ചര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി. കന്നികീരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ലോഡ്സില്‍ ഇറങ്ങിയിരിക്കുന്നത്.

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ന്യൂസീലന്‍ഡിനിത്. അതേസമയം കഴിഞ്ഞ രണ്ട് തവണയും ആതിഥേയരാണ് ലോകകപ്പ് നേടിയത് എന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ്.

Exit mobile version