ഓസീസിനെതിരെ തകര്‍ത്തടിച്ച് ഇംഗ്ലണ്ട്; ലക്ഷ്യം 224 റണ്‍സ്

ബിര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടിന് 224 റണ്‍സ് വിജയലക്ഷ്യം. പതിനൊന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 71 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.

ടോസ് നേടിയ ഓസീസിന് 49 ഓവറില്‍ 223 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മികച്ച ഫോമിലുള്ള ഓപ്പണര്‍മാര്‍ പെട്ടെന്ന് കൂടാരം കയറിയെങ്കിലും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ (119 പന്തില്‍ 85) പ്രകടനമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

സ്മിത്തിനു പുറമെ 46 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അലക്സ് കാരി, 22 റണ്‍സെടുത്ത മാക്സ്വെല്‍, 29 റണ്‍സെടുത്ത സ്റ്റാര്‍ക് എന്നിവര്‍ക്ക് മാത്രമെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളു. ഡേവിഡ് വാര്‍ണര്‍ (9), ഫിഞ്ച് (0), ഹാന്‍ഡ്സ്‌കോമ്പ് (4), സ്റ്റോയിനിസ് (0), കുമ്മിന്‍സ് (6), ബ്രെഹ്ന്‌ഡോഫ് (1), ലിയോണ്‍ (പുറത്താകാതെ 5) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവര്‍ മൂന്നു വീതവും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റുകള്‍ നേടിയപ്പോള്‍ മാര്‍ക്ക് വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്നത്തെ മത്സരത്തിന് ജയിക്കുന്നവര്‍ 14 ന് ലോഡ്സില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡുമായാണ് ഏറ്റുമുട്ടുക.

Exit mobile version