കങ്കാരുക്കള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് പതറുന്നു, നാല് വിക്കറ്റുകള്‍ നഷ്ടം; ഇംഗ്ലണ്ടിന് ലക്ഷ്യം 286 റണ്‍സ്

ലണ്ടന്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു.

ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നല്‍കിയത്. ആദ്യം വിക്കറ്റില്‍ 123 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് വാര്‍ണര്‍ വീണത്. 53 റണ്‍സെടുത്ത വാര്‍ണറെ വീഴ്ത്തിയത് മോയിന്‍ അലിയായിരുന്നു. തുടര്‍ന്ന് ഉസ്മാന്‍ ഖവാജയെത്തി. 50 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം 23 റണ്‍സുമായി ഖവാജ മടങ്ങി. സ്റ്റീവന്‍ സ്മിത്തിനും അലക്‌സ് കാരിക്കും മാത്രം പിടിച്ച് നില്‍ക്കാനായപ്പോള്‍ ഏഴ് വിക്കറ്റിന് 285 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനെ ഓസീസിന് സാധിച്ചുള്ളൂ.

ഓപ്പണര്‍ ജയിംസ് വിന്‍സിന് പുറമെ ഇംഗ്ലണ്ട് പ്രതീക്ഷയായിരുന്ന ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിന്‍സിന്റെ വിക്കറ്റ് ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് എറിഞ്ഞിട്ടു. ആ ഞെട്ടല്‍ ഒന്ന് മാറും മുമ്പ് ജോ റൂട്ടിനെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍ബിഡബ്ല്യൂവില്‍ കുടുക്കിയതാണ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായത്.

ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായാണ് റൂട്ട് മടങ്ങിയത്. തന്റെ തൊട്ടടുത്ത ഓവറില്‍ നായകന്‍ മോര്‍ഗനെയും (4) സ്റ്റാര്‍ക്ക് തന്നെ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് മധ്യനിരയ്ക്ക് മുന്നില്‍ വലിയ പ്രതിസന്ധികളാണ് തുറക്കപ്പെട്ടിരിക്കുന്നത്.

Exit mobile version