അഫ്ഗാനിസ്ഥാന്‍ വീണു; ബംഗ്ലാദേശിന് 62 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

സതാംപ്ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ 62 റണ്‍സിന് തോല്‍പിച്ച് ബംഗ്ലാദേശ് സെമി പ്രതീക്ഷ ഉറപ്പാക്കി. ബംഗ്ലാദേശ് ഉയര്‍ത്തിയ 263 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ ഔട്ടായി. 51 റണ്‍സ് എടുക്കുകയും 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടുകയും ചെയ്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലദേശിന്റെ വിജയശില്‍പി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. 83 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമും, 51 റണ്‍സ് നേടിയ ഷാക്കിബുമാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുജീബുര്‍ റഹ്മാന്‍ അഫ്ഗാനിസ്ഥാനായി മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ കരുതലോടെ തുടങ്ങിയെങ്കിലും ഷാക്കിബിന്റെ സ്പിന്നിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു.

ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബ്, റഹ്മത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍ എന്നിവരെയാണ് ഷാക്കിബ് പുറത്താക്കിയത്. 47 റണ്‍സെടുത്ത ഗുല്‍ബാദിനും 49 റണ്‍സെടുത്ത സമിയുള്ള സന്‍വാരിയുമാണ് അഫ്ഗാന്‍ സ്‌കോര്‍ 200ല്‍ എത്തിച്ചത്.

Exit mobile version