ഷാക്കിബിന് സെഞ്ചുറി: വിന്‍ഡീസിനെ തകര്‍ത്ത് ബംഗ്ലാദേശ്

ടൗണ്‍ടണ്‍: ലോകകപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വിന്‍ഡീസ് പടയുടെ 321 എന്ന കൂറ്റന്‍ സ്‌കോര്‍ ഷാക്കിബ് അല്‍ ഹസന്റെ സെഞ്ച്വറിയിലൂടെ ബംഗ്ലാദേശ് കൈപ്പിടിയിലാക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനും അര്‍ധ സെഞ്ചുറി നേടിയ ലിട്ടണ്‍ ദാസും ചേര്‍ന്നാണ് ബംഗ്ലദേശിനെ വിജയത്തിലെത്തിച്ചത്.

ഷാക്കിബ് 99 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളോടെ 124 റണ്‍സെടുത്തു. 69 പന്തുകള്‍ നേരിട്ട ലിട്ടണ്‍ ദാസ് നാലു സിക്സും എട്ടു ബൗണ്ടറികളുമടക്കം 94 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും 189 റണ്‍സാണ് ബംഗ്ലാദേശ് സ്‌കോറിലേക്ക് ചേര്‍ത്തത്. ഏകദിനത്തില്‍ ഷാക്കിബിന്റെ എട്ടാം സെഞ്ചുറിയാണിത്. ഈ ലോകകപ്പിലെ രണ്ടാമത്തേതും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് കൂറ്റന്‍ റണ്‍സ് സ്‌കോര്‍ ചെയ്തതോടെ വിജയപ്രതീക്ഷ ഒട്ടും കൈവിടാതെയാണ് ബൗളിംഗിനിറങ്ങിയത്. സെഞ്ച്വറിക്ക് നാലു റണ്‍സകലെ പുറത്തായ ഷായ് ഹോപ്പ് (96), അര്‍ദ്ധ സെഞ്ചുറി നേടിയ എവിന്‍ ലൂയിസ് (70), ഷിംറോണ്‍ ഹെറ്റ്മയര്‍ (50) എന്നിവരുടെ ഇന്നിങ്സുകളാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ക്രിസ് ഗെയ്ലും ആന്ദ്രേ റസലും റണ്ണൊന്നുമെടുക്കാതെ പുറത്തായി.

Exit mobile version