റൂട്ടിന് സെഞ്ചുറി: വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

സതാംപ്ടണ്‍: വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി.

ജോ റൂട്ടിന്റെ സെഞ്ചുറിയിലാണ് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം. റൂട്ട് 94 പന്തില്‍ 100 റണ്‍സ് നേടി പുറത്താകാതെ നിന്നു. ബെന്‍ സ്റ്റോക്ക് 10 റണ്‍സുമായി പുറത്താകാതെ നിന്നു. 46 പന്തില്‍ 45 റണ്‍സ് എടുത്ത ജോണി ബെയര്‍സ്റ്റോ, 53 പന്തില്‍ 40 റണ്‍സ് എടുത്ത ക്രിസ് വോക്സ് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഷാനോന്‍
ഗബ്രില്ലിനാണ് രണ്ട് വിക്കറ്റും.

തുടക്കം മുതല്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റമാണ് കണ്ടത്. ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോ 45 റണ്‍സെടുത്ത് 14-ാം ഓവറില്‍ പുറത്തായെങ്കിലും പിന്നീടെത്തിയ ക്രിസ് വോക്‌സിന്റെയും ജോ റൂട്ടിന്റെയും ബാറ്റില്‍ ഇംഗ്ലണ്ട് അനായാസ വിജയത്തിലേക്ക് നീങ്ങി. ബെയര്‍‌സ്റ്റോ -ജോ കൂട്ടുകെട്ടില്‍ 95 റണ്‍സ് ലഭിച്ചിരുന്നു. പിന്നീട് 213 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ജോയും ക്രിസ് വോക്‌സും ചേര്‍ന്ന് 104 റണ്‍സുകൂടി അടിച്ചെടുത്തു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് വേണ്ടി 78 പന്തില്‍ നിന്നും 63 റണ്‍സെടുത്ത് നിക്കോളാസ് പൂരനാണ് ടോപ്പ് സ്‌കോററായി. സിംറോന്‍ ഹെറ്റ്മയര്‍ 39 റണ്‍സും ക്രിസ് ഗെയ്ല്‍ 36 റണ്‍സും ആന്ത്രേ റസല്‍ 21 റണ്‍സും നേടി. കാര്‍ലോസ് ബ്രാത്ത് വൈറ്റ് 14 റണ്‍സും ഷൈ ഹോപ്പ് 11 റണ്‍സും ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ ഒന്‍പത് റണ്‍സും എവിന്‍ ലൂയിസ് രണ്ട് റണ്‍സുമെടുത്താണ് പുറത്തായത്. അവസാനം ക്രീസിലെത്തിയ വെസ്റ്റിന്‍ഡീസിന്റെ മൂന്ന് ബാറ്റ്‌സ്മാന്‍മാരും ഒരു റണ്‍സുപോലും എടുക്കാനാകാതെയാണ് പുറത്തുപോയത്. ഷെല്‍ഡന്‍, ഒഷാന്‍ തോമസ്, ഗബ്രിയേല്‍ എന്നിവരാണ് പൂജ്യത്തിന് പുറത്തുപോയത്.

നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് റണ്‍സെടുത്ത എവിന്‍ ലേവിസിന്റെ വിക്കറ്റാണ് വെസ്റ്റിന്‍ഡീസിന് ആദ്യം നഷ്ടമായത്. ഓവര്‍ 12.6ലെത്തിയപ്പോള്‍ 36 റണ്‍സെടുത്ത ഓപ്പണര്‍ ക്ലിസ് ഗെയിലിന്റെയും വിക്കറ്റ് വീണു. അടുത്ത ഓവറില്‍ 11 റണ്‍സെടുത്ത ഷൈ ഹോപ്പിന്റെ വിക്കറ്റും നഷ്ടമായി. മത്സരം 19-ാം ഓവറിലെത്തിയപ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ സ്‌കോര്‍ 79 റണ്‍സായിരുന്നു.

Exit mobile version