ബാംഗ്ലൂരിനോട് തോറ്റു; ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങല്‍; ഇനി കൊല്‍ക്കത്തയുടെ തോല്‍വിയില്‍ പ്രതീക്ഷ

ഹൈദരാബാദ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം നാലു പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു.

ബാംഗ്ലൂര്‍: സീസണില്‍ മികച്ച ഒട്ടേറെ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പ്ലേ ഓഫ് സ്വപ്‌നമായി തുടരുന്നു. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലുവിക്കറ്റിന് തോറ്റതോടെ ഇനി പ്ലേ ഓഫ് പ്രതീക്ഷ കൊല്‍ക്കത്ത മുംബൈ മത്സരത്തെ ആശ്രയിച്ചാണ്. മുംബൈക്കെതിരായ മത്സരം ജയിച്ചാല്‍ കൊല്‍ക്കത്ത ഹൈദരാബാദിനെ മറികടന്ന് പ്ലേ ഓഫിലെത്തും.

ഹൈദരാബാദ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം നാലു പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് 7 വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സ് എടുത്തത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 70 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ 30 റണ്‍സും വിജയ് ശങ്കര്‍ 27 റണ്‍സുമെടുത്തു.

അതേസമയം, മറുപടി ബാറ്റിങില്‍ 20 റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ബാംഗ്ലൂരിനെ രക്ഷിച്ചത് ഗുര്‍കീരത്ത് – ഷിംറോണ്‍ ഹിറ്റ്‌മെയര്‍ സഖ്യത്തിന്റെ നാലാം വിക്കറ്റിലെ സെഞ്ച്വറി കടന്ന കൂട്ടുകെട്ടാണ്. ഗുര്‍കീരത്ത് 65 റണ്‍സും ഹിറ്റ്‌മെയര്‍ 75 റണ്‍സും എടുത്തു.

നിലവില്‍ സണ്‍റൈസേഴ്‌സ് നാലാം സ്ഥാനത്താണെങ്കിലും ഞായറാഴ്ചത്തെ മല്‍സരത്തില്‍ കൊല്‍ക്കത്ത മുംബൈയെ തോല്‍പിച്ചാല്‍ ഹൈദരാബാദ് പ്ലേ ഓഫിന് പുറത്താകും.

Exit mobile version