പന്ത് അടിച്ചു തകര്‍ത്തു; ഡല്‍ഹിക്ക് ആറ് വിക്കറ്റ് ജയം; സെഞ്ച്വറി പാഴായ ദുഃഖത്തില്‍ രഹാനെ

ജയ്പൂര്‍: ഐപിഎല്‍ 12ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് വിക്കറ്റ് ജയം. രാജസ്ഥാന്റെ നായകസ്ഥാനം നഷ്ടപ്പെട്ട അജിങ്ക്യ രഹാനെയുടെ സെഞ്ച്വറി നിഷ്പ്രഭമാക്കി കൊണ്ടാണ് ഡല്‍ഹിയുടെ ഋഷഭ് പന്ത് 78 റണ്‍സ് അടിച്ചെടുത്ത് വിജയത്തിലേക്ക് ടീമിനെ നയിച്ചത്.

രാജസ്ഥാന്റെ 191 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി നാല് പന്ത് ബാക്കിനില്‍ക്കേ വിജയത്തിലെത്തി. വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറിയുമായി ഋഷഭ് പന്താണ്(36 പന്തില്‍ 78) ഡല്‍ഹിയുടെ വിജയശില്‍പി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 191 റണ്‍സെടുത്തു. രണ്ടാം ഐപിഎല്‍ സെഞ്ചുറി നേടിയ രഹാനെ 63 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്നു. രഹാനെയും സ്മിത്തും രണ്ടാം വിക്കറ്റില്‍ രാജസ്ഥാന് മികച്ച അടിത്തറപാകി. ഇരുവരും 130 റണ്‍സ് ചേര്‍ത്തു.ഡല്‍ഹിക്കായി റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കം നല്‍കി. എന്നാല്‍ അര്‍ദ്ധ സെഞ്ചുറിക്ക് തൊട്ടുപിന്നാലെ ധവാനും(54) വൈകാതെ ശ്രേയസും(4) മടങ്ങി. മൂന്നാം വിക്കറ്റിലാണ് വിജയ കൂട്ടുകെട്ട് പിറന്നത്. ഷാ- ഋഷഭ് യുവസഖ്യം അടിച്ചുകളിച്ചു. ഋഷഭ് 26 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് ഫോറും നാല് സിക്സും പന്തിന്റെ ബാറ്റില്‍ പിറന്നു.

Exit mobile version