രോഹിത്തിന് മുന്നിലും കീഴടങ്ങി കോഹ്‌ലി; മുംബൈയ്ക്ക് അഞ്ചു വിക്കറ്റ് വിജയം

മുംബൈ: ഐപിഎല്‍ പുതിയ സീസണില്‍ വീണ്ടും തോറ്റ് ബാംഗ്ലൂര്‍. ഇത്തവണ അഞ്ച് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനോടായിരുന്നു രാജകീയ തോല്‍വി. അഞ്ചാം ജയത്തോടെ മുംബൈ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയപ്പോള്‍ കോഹ്‌ലിയുടെ ബാംഗ്ലൂര്‍ നാണക്കേട് ഒഴിവാക്കാനായാണ് ഐപിഎല്ലില്‍ പൊരുതുന്നത്.

172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിനായി രോഹിതും ഡി കോക്കും ഏഴ് ഓവറില്‍ 70 റണ്‍സ് നേടിക്കൊടുത്തു. ഇരുവരെയും പുറത്താക്കിയ മോയിന്‍ അലിയുടെ സ്‌പെല്ലിനു പിന്നാലെ മുംബൈ പതറാന്‍ തുടങ്ങി. പിന്നീട് മൂന്നുവിക്കറ്റുകള്‍കൂടി വീണു. പവന്‍ നേഗിയെറിഞ്ഞ 19ാം ഓവറില്‍ 22 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈയെ അഞ്ചുവിക്കറ്റ് വിജയത്തിലെത്തിച്ചു.

75 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സിന്റെയും 50 റണ്‍സെടുത്ത മോയിന്‍ അലിയുടെയും മികവിലാണ് ബാംഗ്ലൂര്‍ 171 റണ്‍സ് നേടിയത്. അവസാന ഓവറില്‍ ബൗണ്ടറി ലൈനിനരികില്‍ നിന്നുള്ള ത്രോയില്‍ പൊള്ളാഡ് ഡിവില്ലിയേഴ്‌സിനെ റണ്ണൗട്ടാക്കി. മൂന്നുപേര്‍ മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്നത്. വിരാട് കോഹ്‌ലി എട്ടു റണ്‍സെടുത്ത് പുറത്തായി. അതേസമയം, 31 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ മലിംഗയുടെ പ്രകടനം നിര്‍ണായകമായി.

Exit mobile version