ബ്ലാസ്‌റ്റേഴ്‌സില്‍ കൊഴിഞ്ഞുപോക്ക്; കോച്ചിന് പിന്നാലെ നായകന്‍ ജിങ്കാനും സികെ വിനീതും പുറത്തേക്ക്

മുഖ്യ പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനു പിന്നാലെ ടീമില്‍ അടിമുടി മാറ്റങ്ങള്‍.

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ തോല്‍വികള്‍ മുഖ്യ പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനു പിന്നാലെ ടീമില്‍ അടിമുടി മാറ്റങ്ങള്‍. ഇന്ത്യന്‍ ടീമിന്റെ കരുത്തനായ പ്രതിരോധതാരവും ബ്ലാസ്‌റ്റേഴ്‌സ് നായകനുമായ സന്ദേശ് ജിങ്കാന്‍, സികെ വിനീത് തുടങ്ങിയ പ്രമുഖരാണ് ടീം വിടാനൊരുങ്ങുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാകും താരങ്ങള്‍ പുറത്തുപോകുക. മികച്ച പ്രകടനത്തിലൂടെ മലയാളി ആരാധകരുടെ മനസ്സില്‍ ചേക്കേറിയ താരങ്ങളാണ് ഈ സീസണിലെ മോശം പ്രകടനത്തോടെ, ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന് പോകുന്നത്.

ജിങ്കാനും വിനീതിനുമൊപ്പം, യുവതാരം ഹാളിചരണ്‍ നര്‍സാരി, ഗോള്‍കീപ്പര്‍മാരായ ധീരജ് സിങ്, നവീന്‍ കുമാര്‍ എന്നിവരും ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ പുറത്തുപോയേക്കുമെന്നാണ് സൂചന. ജിങ്കാനെ എടികെ സ്വന്തമാക്കിയേക്കുമെന്നാണ് മാധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിനീത് പഴയ ക്ലബായ ബംഗളൂരുവിലേക്കു മടങ്ങിപ്പോകാനാണ് സാധ്യത. ഈ സീസണിന്റെ തുടക്കത്തില്‍ അത്തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവില്‍ വിനീത് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുകയായിരുന്നു. വളരെ പ്രതീക്ഷയോടെയെത്തിയെങ്കിലും പ്രകടനത്തില്‍ വിനീതും നര്‍സാരിയുമൊക്കെ ഏറെ പിന്നില്‍ പോയിരുന്നു. അതേസമയം, ജെയിംസിന്റെ അഭാവമാണ് ഗോള്‍വലക്കു മുന്നില്‍ മികച്ച പ്രകടനം നടത്തുന്ന ധീരജ് സിങ്ങിന്റെ തീരുമാനത്തിനു പിന്നില്‍.

ഏതാനുംപേരെ വിറ്റഴിച്ച് പുതിയ കളിക്കാരെ ഉള്‍ക്കൊള്ളാനുള്ള തീരുമാനത്തെ ടീം മാനേജ്മന്റെും ശരിവെക്കുന്നുണ്ട്. സീസണിലെ മോശം പ്രകടനത്തിനൊപ്പം ആരാധകരും കൈവിട്ടത് മാനേജ്മന്റെിനെ നിരാശപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ച പ്രകടനം നടത്താതിരുന്നവരെ ഒഴിവാക്കി യുവതാരങ്ങളെ ഉള്‍ക്കൊള്ളിക്കാനാണ് നീക്കം. അണ്ടര്‍ 17 ലോകകപ്പ് താരം നോങ്ദംബ നയ്‌റോമിനെ വായ്പാടിസ്ഥാനത്തില്‍ ടീമിലെത്തിച്ചിരുന്നു.

Exit mobile version