ടോക്യോ: ലോകമെമ്പാടും ഒരേ മനസോടെ ആഘോഷമാക്കുന്ന വിശ്വകായിക മാമാങ്കമായ ഒളിംപിക്‌സിന് ജപ്പാൻ നഗരമായ ടോക്യോയിൽ ആവേശതുടക്കം. കാണികളില്ലെങ്കിലും ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന ഉദ്ഘാടനചടങ്ങ് ആവേശക്കാഴ്ച തന്നെയായി.
ടോക്യോ നാഷണൽ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. മാർച്ച് പാസ്റ്റിൽ ആദ്യം ഗ്രീസും രണ്ടാമത് അഭയാർഥികളുടെ ടീമുമാണെത്തിയത്.
ബോക്‌സിങ് ഇതിഹാസം മേരികോമും ഹോക്കി താരം മൻപ്രീത് സിങ്ങും മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി. 206 രാജ്യങ്ങളിൽ നിന്നായി 11 ആയിരം അത്്‌ലറ്റുകൾ ഒളിംപിക്‌സിൽ മാറ്റുരയ്ക്കും.
അതേസമയം, ടോക്യോ ഒളിംപിക്‌സ് അമ്പെയ്ത്ത് ടീമിനത്തിൽ ഇന്ത്യ മാറ്റം വരുത്തി. അതാനു ദാസിനെ ഒഴിവാക്കി. ദീപിക കുമാരിക്കൊപ്പം പ്രവീൺ ജാദവ് മൽസരിക്കും. നാളെ പുലർച്ചെയാണ് അമ്പെയ്ത്ത് മൽസരം. ഇന്ന് നടന്ന വ്യക്തിഗത റാങ്കിങ് ഇനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതാനു 35ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്രവീൺ ജാദവ് 31 സ്ഥാനം നേടിയിരുന്നു.