‘വില്ലനായി ജിങ്കാന്‍’: ബ്ലാസ്റ്റേഴ്സിന് വീണ്ടും നാണം കെട്ട തോല്‍വി

ഗുവാഹട്ടി: കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും നാണം കെട്ട തോല്‍വി. ഒരു ഗോളിന് മുന്നിട്ടു നിന്ന മത്സരമാണ് നോര്‍ത്ത് ഈസ്റ്റിന് മുമ്പാകെ ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി ടൈമില്‍ അടിയറ വെച്ചത്. തുടര്‍ച്ചയായി മൂന്നാം മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് ജയിക്കാനാവാതെ അവസാനിപ്പിക്കുന്നത്.

ഇരുടീമുകളും ലഭിച്ച അവസരങ്ങള്‍ പാഴാക്കാന്‍ മത്സരിച്ചപ്പോള്‍ ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. പത്താം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് ബാര്‍ത്തൊലോമ്യോ ഒഗ്ബെച്ചെ തലവെച്ചെങ്കിലും ധീരജ് സിങ് കഷ്ടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

ആറാം മിനിറ്റില്‍ പോപ്ലാറ്റ്നിക്കിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ പവന്‍ കുമാര്‍ തടഞ്ഞു. പതിമൂന്നാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് ഗോള്‍ നേടാനുള്ള മികച്ച അവസരം കേരളത്തിന് ലഭിച്ചെങ്കിലും ലെന്‍ ഡുംഗലിന് അത് മുതലെടുക്കാനായില്ല. ലെന്‍ ഡുംഗല്‍ ആദ്യ പകുതിയില്‍ മാത്രം മൂന്ന് ഗോളവസരങ്ങളാണ് പാഴാക്കിയത്.

മത്സരത്തിന്റെ എഴുപത്തിമൂന്നാം മിനുറ്റിലായിരുന്നു കേരളത്തിന്റെ ഗോള്‍ പിറന്നത്. സക്കീറിന്റെ കോര്‍ണര്‍ കിക്ക് പോപ്ലാറ്റ്നിക്ക് ഗോളിലേക്ക് തലവെക്കുകയായിരുന്നു. പ്രതിരോധക്കാര്‍ക്കിടയില്‍ കൃത്യമായി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പോപ്ലാറ്റ്നിക്ക് ലഭിച്ച അവസരം മുതലാക്കുകയായിരുന്നു.

ഗുവാഹട്ടിയില്‍ നടന്ന മത്സരം ഇഞ്ചുറി ടൈമിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം വരുതിയിലാക്കിയത്. 92ആം മിനുറ്റില്‍ അനാവശ്യ ഫൗളിലൂടെ സന്ദേശ് ജിംങ്കാനാണ് പെനല്‍റ്റി സമ്മാനിച്ച് നോര്‍ത്ത് ഈസ്റ്റിന് ജീവശ്വാസം നല്‍കിയത്. പിഴവുകളേതുമില്ലാതെ ഓഗ്ബച്ചെ പന്ത് കേരള ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു. അവസാന മിനുറ്റുകളില്‍ ഇരച്ചെത്തിയ നോര്‍ത്ത് ഈസ്റ്റ് കളിക്കാര്‍ വിജയഗോള്‍ കൂടി കണ്ടെത്തിയാണ് മത്സരം അവസാനിപ്പിച്ചത്. തൊണ്ണൂറ്റിയാറാം മിനുറ്റില്‍ മാസിയയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടിയത്.

Exit mobile version