കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ ട്രെയിനില്‍ നിന്നു വീണു; യുവാവ് മരിച്ചു.

അങ്കമാലിയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ചേട്ടനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞിരുന്നു.

അങ്കമാലി: കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മല്‍സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ ട്രെയിനില്‍ നിന്നു വീണു യുവാവ് മരിച്ചു. ചാലക്കുടി കറുകുറ്റി പൈനാടത്ത് വീട്ടില്‍ പ്രകാശിന്റെ മകന്‍ ഡോണ്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.

കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗലൂരു എഫ്‌സിയും തമ്മില്‍ കൊച്ചിയില്‍ ഇന്നലെ നടന്ന മല്‍സരം കഴിഞ്ഞ് കറുകുറ്റിയിലെ വീട്ടിലേക്ക് മടങ്ങവെ കറുകുറ്റി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അങ്കമാലിയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ചേട്ടനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞിരുന്നു.

also read: അധ്യാപകരായാല്‍ ഇങ്ങനെ വേണം! തലചായ്ക്കാന്‍ ഇടമില്ലാത്ത വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും പത്തര ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കി ടീച്ചര്‍മാര്‍

എന്നാല്‍ അങ്കമാലിയില്‍ ട്രെയിന്‍ നിര്‍ത്തിയില്ല ഇനി തൃശൂരിലെ നിര്‍ത്തുകയുള്ളൂ എന്നും ഡോണ്‍ പറഞ്ഞിരുന്നു. ചേട്ടനും പിതാവും കറുകുറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തി അന്വേഷിച്ചുവെങ്കിലും ഡോണിനെ കണ്ടെത്താനായില്ല. ഫോണിലും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ലൊക്കേഷന്‍ കറുകുറ്റിയിലെന്നു കാണിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാല്‍ കറുകുറ്റി ഭാഗത്ത് ട്രെയിന്‍ വേഗത കുറച്ച് പോകുന്നതിന്നിടെ ചാടി ഇറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാണെന്ന് കരുതുന്നു. എറണാകുളത്ത് സിഎയ്ക്ക് പഠിക്കുകയാണ് ഡോണ്‍. അമ്മ മോളി. ഡാലിന്‍ ഏക സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് കറുകുറ്റി സെന്റ് സേവേഴ്‌സ് പളളിയില്‍.

Exit mobile version