അടിച്ചുതകര്‍ത്ത് രോഹിത്: ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

രാജ്‌കോട്ട്: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

43 പന്തില്‍ 85 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്.

31 റണ്‍സെടുത്ത ശിഖര്‍ ധവാനെ ആമിനുള്‍ ഇസ്ലാം പുറത്താക്കി. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ധവാന്‍ സഖ്യം 118 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേയസ് അയ്യരും (24), കെ.എല്‍ രാഹുലും (8) പുറത്താകാതെ നിന്നു. നേരത്തെ ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്ത ലിറ്റണ്‍ ദാസ് മുഹമ്മദ് നയീം സഖ്യം ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നല്‍കിയത്.

നേരത്തെ 31 പന്തില്‍ 36 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് നയീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മികച്ച തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ലിറ്റണ്‍ ദാസ്നയീം സഖ്യം പിരിഞ്ഞത്.

21 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കി. ആറാം ഓവറില്‍ ദാസിനെ പന്ത് സ്റ്റമ്പു ചെയ്തെങ്കിലും സ്റ്റമ്പിനു മുന്നില്‍ കയറി പന്തു പിടിച്ചെന്ന കാരണത്താല്‍ അംപയര്‍ നോട്ടൗട്ട് വിധിച്ചു.

വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു. മുഷ്ഫിഖുര്‍ റഹീം(4), സൗമ്യ സര്‍ക്കാര്‍(30), മഹ്മദുള്ള(30), അഫീഫ് ഹുസൈന്‍ (6) എന്നിവരാണ് പിന്നീട് പുറത്തായ മറ്റു താരങ്ങള്‍.

ഇന്ത്യക്കായി ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version