മൃദുലിന്റെ ‘കേശു’ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ ചിഹ്നം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-2020 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യ ചിഹ്നമായി ‘കേശു’ എന്ന കുട്ടിയാനയെ അവതരിപ്പിച്ചു. ഭാഗ്യ ചിഹ്നത്തിനായുള്ള ഏറ്റവും പുതിയ രൂപകല്‍പ്പനകള്‍ ആരാധകരില്‍ നിന്ന് കെബിഎഫ്‌സി ട്രൈബ്‌സ് പ്ലാറ്റ്ഫോമിലൂടെ ക്ലബ് ക്ഷണിച്ചിരുന്നു. നിരവധി ആരാധകരാണ് കെബിഎഫ്‌സി ട്രൈബ്‌സ് പ്ലാറ്റ്ഫോമിലൂടെ രൂപകല്‍പ്പനകള്‍ നല്‍കി മത്സരത്തില്‍ പങ്കാളിയായത്.

തൃശൂര്‍ സ്വദേശിയായ മൃദുല്‍ മോഹന്‍ നല്‍കിയ രൂപകല്‍പ്പനയാണ് ഐഎസ്എല്‍ ആറാം സീസണിലെ ക്ലബ്ബിന്റെ ഭാഗ്യ ചിഹ്നമായ കേശുവിന്റെ മുഖമായി തിരഞ്ഞെടുത്തത്. 19കാരനായ മൃദുല്‍ കൊടുങ്ങല്ലൂര്‍, പുല്ലൂറ്റ് കെകെടിഎം ഗവണ്മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ സൃഷ്ടാവായാണ് ഇനി മൃദുല്‍ അറിയപ്പെടുക.

ഭാഗ്യ ചിഹ്നത്തിന്റെ അവതരണത്തോടൊപ്പം ക്ലബ് ഒരു എക്സ്‌ക്ലൂസീവ് കോമിക്ക് സ്ട്രിപ്പും അവതരിപ്പിച്ചു. വളരെ രസകരവും, ഉത്തരവാദിത്തവുമുള്ള കഥാപാത്രമായ കേശുവിനെ അടിസ്ഥാനമാക്കിയാണ് കോമിക് സ്ട്രിപ്പ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. കൂട്ടായ്മ, ഇടപഴകല്‍, സ്പോര്‍ട്സ്മാന്‍ഷിപ്പ് എന്നീ മൂന്ന് പ്രധാന തത്വങ്ങളില്‍ അധിഷ്ഠിതവുമാണിത്.

മുംബൈ ആസ്ഥാനമായുള്ള പ്രൊഫഷണല്‍ കഥാകൃത്തായ സുദിപ്ത ധ്രുവയാണ് ‘കേശു – പ്ലേ വിത്ത് മീ’ സ്റ്റോറികളുടെ സൃഷ്ടാവ്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അഭിജിത് കിനി തന്റെ വരകളിലൂടെ ഈ ആശയത്തെ ജീവസുറ്റതാക്കുന്നു. എല്ലാ ഹോം-മത്സരങ്ങള്‍ക്കും കാണികളുമായി സംവദിക്കുന്നതിനും ആരാധകരെ രസിപ്പിക്കുന്നതിനുമായി കേശു സ്റ്റേഡിയത്തില്‍ ഉണ്ടാകും.

എല്ലാ മത്സരങ്ങളിലും കുട്ടിയാനയുടെ രൂപത്തിലുള്ള കേശുവിന്റെ ഉച്ചത്തിലുള്ള ചിഹ്നം വിളിയും സന്തോഷകരമായ പുഞ്ചിരികളും മഞ്ഞയില്‍ കളിച്ചാടുന്ന ആരാധകരുടെ ആഹ്ലാദത്തെ അതിന്റെ പാരമ്യതയില്‍ എത്തിക്കും.

‘മൈതാനത്തിന് അകത്തും പുറത്തും നല്ല മൂല്യങ്ങള്‍ നല്‍കുമെന്ന് കെബിഎഫ്‌സി പ്രതീക്ഷിക്കുന്നു. കേശു ഒരു ചിഹ്നത്തേക്കാള്‍ ഉപരിയായാണ് കേരള ബ്ലാസ്റ്റേഴ്സ് കാണുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടനീളം ക്ലബ്ബ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സിഇഒ വിരേന്‍ ഡി സില്‍വ പറയുന്നു.

കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഭാഗ്യ ചിഹ്നത്തിന്റെ ഔദ്യോഗിക അവതരണ ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്സ് സിഇഒ, വിരേന്‍ ഡി സില്‍വ, ക്ലബ്ബ് ഉടമ നിഖില്‍ ഭരദ്വാജ്, ഭാഗ്യ ചിഹ്നമായ കേശു, ഭാഗ്യ ചിഹ്നത്തിന്റെ സൃഷ്ടാവായ മൃദുല്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version