സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ്; ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം വീണ്ടും നീട്ടി

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഇന്ത്യയുടേതടക്കം ആകെ 27 പവലിയനുകളാണ് പ്രവര്‍ത്തിക്കുന്നത്

ദുബായ്: സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തെ തുടര്‍ന്ന് ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം വീണ്ടും നീട്ടിവെച്ചു. ഒരാഴ്ച്ചത്തേക്കാണ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം സംഘാടകര്‍ നീട്ടിവെച്ചത്. ഏപ്രില്‍ 13 ആയിരുന്നു ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തിമൂന്നാം പതിപ്പ് അവസാനിക്കേണ്ടിയിരുന്ന ദിവസം. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതിനാല്‍ വില്ലേജിന്റെ പ്രവര്‍ത്തനം ഏഴു ദിവസത്തേയ്ക്ക് കൂടി നീട്ടിവെച്ചതായി അധികൃതര്‍ അറിയിച്ചു.

ഗ്ലോബല്‍ വില്ലേജിന്റെ കാലാവധി നീട്ടേണ്ട ആവശ്യകത ഉണ്ടോ എന്ന് സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ ചോദിച്ചിരുന്നു. ഇതിന് രണ്ടു ദിവസത്തിനകം ഒന്നര ലക്ഷം പേരാണ് പ്രതികരികരണവുമായി എത്തിയത്.

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഇന്ത്യയുടേതടക്കം ആകെ 27 പവലിയനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാസം 20ന് നടക്കുന്ന രാജ്യാന്തര സന്തോഷദിനം, 21ന് മാതൃദിനം, 22ന് വര്‍ണങ്ങളുടെ ദിനം എന്നിവയാണ് ഗ്ലോബല്‍ വില്ലേജില്‍ നടക്കുന്ന അടുത്ത ആഘോഷ പരിപാടികളെന്ന് സിഇഒ ബദര്‍ അന്‍വാഹി പറഞ്ഞു.

ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം ശനി മുതല്‍ ബുധന്‍ വരെ വൈകുന്നേരം നാലു മുതല്‍ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും വൈകിട്ട് നാലു മുതല്‍ പുലര്‍ച്ചെ ഒന്നുവരെയുമാണ്. ഗ്ലോബല്‍ വില്ലേജില്‍ തിങ്കളാഴ്ച വനിതകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമാണ് പ്രവേശനം.

Exit mobile version