സൗദിയിലെ സ്വകാര്യ സര്‍ക്കാര്‍ മേഖലകളില്‍ ജോലിയില്‍ നിന്നും ഒരു വര്‍ഷത്തിനകം വിരമിക്കാനിരിക്കുന്നത് എട്ടര ലക്ഷത്തോളം പേര്‍

രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നായി 8,76,000 പേര്‍ ഒരു വര്‍ഷത്തിനകം വിരമിക്കു എന്നാണ് കണക്ക്

സൗദിയിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ഒരു വര്‍ഷത്തിനകം ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുന്നത് എട്ടര ലക്ഷത്തോളം പേരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച ഇത്തവണ കൂടുതലാണ്. ജനറല്‍ ഒര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഷൂറന്‍സിന്റെതാണ് റിപ്പോര്‍ട്ട്. വിരമിക്കാനിരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ സൗദിയില്‍ ആരംഭിച്ച് കഴിഞ്ഞു.രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നായി 8,76,000 പേര്‍ ഒരു വര്‍ഷത്തിനകം വിരമിക്കു എന്നാണ് കണക്ക്.

എന്നാല്‍ രാജ്യത്തെ പെന്‍ഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച പ്രത്യേക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ശൂറാ കൗണ്‍സില്‍ തള്ളി. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടല്ല സമിതി മുന്നോട്ട് വെച്ചതെന്ന് ചൂണ്ടി കാട്ടിയാണ് റിപ്പോര്‍ട്ട് തള്ളിയത്. പകരം കാര്യക്ഷമമായ രീതിയില്‍ വിഷയത്തെ സമീപിക്കുവാനും രാജ്യത്തിനും സാമ്പത്തിക മേഖലക്കും ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ കണ്ടെത്തി സമര്‍പ്പിക്കാന്‍ സമിതിയോട് ശൂറ നിര്‍ദ്ദേശിച്ചു. സൗദിയില്‍ പുരുഷന്മാര്‍ക്ക് അറുപതും സ്ത്രീകള്‍ക്ക് അന്‍പത്തിയഞ്ചും വയസാണ് വിരമിക്കല്‍ പ്രായം. ഇരുപത്തിയഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് സ്വയം വിരമിക്കാനും രാജ്യത്തെ തൊഴില്‍ നിയമം അനുവദിക്കുന്നുണ്ട്.

Exit mobile version