‘തന്റെ യാത്രയ്ക്ക് മാറ്റിവച്ച പണം ഉമ്മാന്റെ ഹജ്ജ് യാത്രയ്ക്ക്’: ഒരു വര്‍ഷവും ഒരാഴ്ചയും പിന്നിട്ട് പുണ്യഭൂമിയില്‍; സ്വപ്‌നം സഫലമാക്കി ഷിഹാബ്

മക്ക: 370 ദിവസം കാല്‍നടയായി 8,640 കിലോമീറ്റര്‍ താണ്ടി ഷിഹാബ് ചോറ്റൂര്‍ ഒടുവില്‍ തന്റെ ലക്ഷ്യസ്ഥാനമായ പുണ്യ ഭൂമിയില്‍ എത്തിയിരിക്കുകയാണ്. മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടന്‍ തറവാട്ടില്‍ നിന്നാണ് ഷിഹാബ് യാത്ര ആരംഭിച്ചത്.

ഹജ്ജ് തീര്‍ത്ഥാടനത്തിന് വിമാനത്തെ ആശ്രയിക്കാതെ കാല്‍നടയായി പോകാനുള്ള പണ്ട് മുതലേ ഉള്ളതായിരുന്നു. ആദ്യം ഈ തീരുമാനം കേട്ട പലര്‍ക്കും അമ്പരപ്പും കൗതുകവുമായിരുന്നു. കേട്ടവര്‍ക്ക് എല്ലാം അത്ഭുതമായിരുന്നു, എങ്ങനെ കാല്‍നടയായി ആറ് രാജ്യങ്ങള്‍ താണ്ടുമെന്ന്. അതിനാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്.

2022 ജൂണ്‍ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് ഷിഹാബ് ചോറ്റൂര്‍ യാത്ര ആരംഭിച്ചത്. ഒരു വര്‍ഷവും ഒരാഴ്ചയുമെടുത്താണ് ഷിഹാബ് ചോറ്റൂര്‍ സൗദിയിലെത്തിയത്.

‘സര്‍വശക്തനായ അല്ലാഹുവിനാണ് എല്ലാ സ്തുതിയും. ഇവിടെ എത്തിയപ്പോഴാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമാധാനമായത്. സൗദിയില്‍ എത്തിയിട്ട് ഇപ്പോള്‍ മൂന്ന് ദിവസമായി. ഉംറ ചെയ്തു. ഇനി ഹജ്ജിലേക്കുള്ള ഒരുക്കത്തിലാണ്’- ഷിഹാബ് ചോറ്റൂര്‍ പറയുന്നു.

ഹജ്ജ് തീര്‍ത്ഥാടന യാത്രയ്ക്കിടെ നിരവധി വെല്ലുവിളികളാണ് ഷിഹാബ് ചോറ്റൂരിന് നേരിടേണ്ടി വന്നത്. അതിലൊന്ന് പാകിസ്താന്‍ വീസ നിഷേധിച്ചതായിരുന്നു. മക്കയിലേക്കുള്ള ഷിഹാബിന്റെ യാത്ര പാകിസ്താന്‍, ഇറാന്‍ എന്നീ പ്രശ്ന ബാധിത രാജ്യങ്ങള്‍ കൂടി കടന്നുവേണമായിരുന്നു. ആദ്യ ഘട്ടത്തില്‍ പാകിസ്താനിലേക്ക് കടക്കാന്‍ ഷിഹാബിന് ആയില്ല. പിന്നീട് അമൃത്സറില്‍ തങ്ങി വീസയ്ക്കായുള്ള കാത്തിരിപ്പിനൊടുവിലാണ് ഷിഹാബിന് പാകിസ്താനിലേക്ക് പ്രവേശിക്കാനായത്.

ഹജ്ജിനായി മാറ്റിവച്ച പണം പോലും ചെലവാക്കേണ്ടി വന്നില്ല.’ ആ മണ്ണിനെ ബഹുമാനിച്ചുകൊണ്ടുള്ള സ്നേഹമാണ് എനിക്ക് ഭക്ഷണത്തിന്റെയും താമസ സ്ഥലത്തിന്റേയും രൂപത്തില്‍ ലഭിച്ചത്. അതുകൊണ്ട് ഞാന്‍ ഹജ്ജിന് മാറ്റിവച്ച പണം പോലും ചെലവാക്കേണ്ടി വന്നില്ല, അതെന്റെ ഉമ്മാന്റെ ഹജ്ജിന് ഉപയോഗിക്കുമെന്നും
ഷിഹാബ് പറയുന്നു.

ഹജ്ജ് കര്‍മത്തിന് ശേഷം സൗദിയിലെ മറ്റ് പുണ്യസ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം സൗദിയില്‍ നിന്ന് ഷിഹാബ് മടങ്ങുക വിമാനം വഴിയാണ്. വളാഞ്ചേരിക്കടുത്ത കഞ്ഞിപുരയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയാണ് ഷിഹാബ്.

Exit mobile version