ജോര്‍ദ്ദാന്‍ സ്വദേശിയുടെ സഹായത്താല്‍ കഴക്കൂട്ടം സ്വദേശി ലുലു ഗ്രൂപ്പില്‍ നിന്നും വെട്ടിച്ചത് നാലര കോടിയോളം; പിടിയിലാകുമെന്ന് ഉറപ്പായതോടെ നാട്ടിലേക്ക് മുങ്ങി; ഒടുവില്‍ ഒളിസങ്കേതത്തില്‍ നിന്നും ഷിജു ജോസഫിനെ പോലീസ് പൊക്കി

ലുലു അവന്യൂവിലെ പര്‍ച്ചേസ് മാനേജരായിരുന്ന കഴക്കൂട്ടം സ്വദേശി ഒന്നരവര്‍ഷത്തിനു ശേഷം പിടിയില്‍.

കഴക്കൂട്ടം: നാലരക്കോടിയോളം വെട്ടിപ്പ് നടത്തിയ റിയാദിലെ ലുലു അവന്യൂവിലെ പര്‍ച്ചേസ് മാനേജരായിരുന്ന കഴക്കൂട്ടം സ്വദേശി ഒന്നരവര്‍ഷത്തിനു ശേഷം പിടിയില്‍. തിരുവനന്തപുരം തുമ്പ പോലീസാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടം സ്വദേശി ഷിജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷത്തോളം ലുലുവിലേക്കെന്ന പേരില്‍ വാങ്ങിയ സാധനങ്ങള്‍ മറിച്ചുവിറ്റാണ് ഇയാള്‍ പണം തട്ടിയത്. മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു ജോര്‍ദ്ദാന്‍ പൗരനാണ് ഇയാളെ സഹായിച്ചത്.

ലുലു ഗ്രൂപ്പിന് കീഴിലുള്ള റിയാദിലെ ലുലു അവന്യൂവില്‍ പര്‍ച്ചേസ് മാനേജരായിരുന്നു ഷിജു ജോസഫ്. ഒന്നര വര്‍ഷത്തോളം കാലം ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിലാണ് തട്ടിപ്പ് നടത്തിയത്. സാധനങ്ങള്‍ എത്തിച്ചിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മുഹമ്മദ് ഫക്കീം എന്ന ജോര്‍ദാന്‍ പൗരനുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്. ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് വരുന്ന കണ്ടെയ്‌നറുകള്‍ ലുലുവിലേക്ക് എത്താതെ മറ്റ് കടകളിലേക്ക് മാറ്റിയും അവ മറിച്ചുവിറ്റുമാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ നാലര കോടി രൂപയുടെ വെട്ടിപ്പാണ് ഇത്തരത്തില്‍ നടത്തിയത്. ഒടുവില്‍ ലുലുവിലെ അക്കൗണ്ട്‌സ് വിഭാഗം സംഭവം കണ്ടുപിടിക്കുകയായിരുന്നു.

ലുലു ഗ്രൂപ്പ് സൗദിയില്‍ ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയതോടെ, ഷിജു ജോസഫ് വിദഗ്ദമായി നാട്ടിലേക്ക് കടന്നത്. ഇന്ത്യന്‍ എംബസിയില്‍ ലഭിച്ച പാരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുകയും പിന്നാലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. ഇതാണ് ഷിജുവിനെ കുടുക്കിയത്.

കഴക്കൂട്ടത്തെ ഒളിസങ്കേതത്തില്‍ നിന്ന് ഒടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാതെ വാട്‌സ്ആപ്പ് വഴിയായിരുന്നു ആശയവിനിമയം. ഒടുവില്‍ വാട്‌സ്ആപ്പ് കോളുകള്‍ സൈബര്‍ സെല്‍ പിന്തുടര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്. തിരുവനന്തപുരം സിറ്റി പോലീസിനും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. ഷാഡോ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Exit mobile version